ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രചാരണത്തിന് ധനസഹായം നൽകുന്നതിനായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന മന്ത്രിമാരിൽ നിന്ന് 300 കോടി രൂപ പിരിച്ചെടുത്തതായി മുതിർന്ന ബിജെപി നേതാവ് ബി ശ്രീരാമുലു ബുധനാഴ്ച ആരോപിച്ചു. ഇത് കസേര രക്ഷിക്കാൻ വേണ്ടിയാണെന്നും പറയുന്നു.
മുഖ്യമന്ത്രി തൻ്റെ മന്ത്രിസഭാ സഹപ്രവർത്തകർക്കായി അടുത്തിടെ നടത്തിയ അത്താഴ വിരുന്നിലാണ് ഈ തുക സമാഹരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
“മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കസേര കുലുങ്ങുന്നുണ്ടാകാം. നവംബർ 15ന് അദ്ദേഹം ഡൽഹിയിലേക്ക് പോകും. തൻ്റെ കസേര രക്ഷിക്കാൻ അദ്ദേഹം ശ്രമങ്ങൾ നടത്തുകയാണ്. നവംബർ 15ന് ശേഷം എന്ത് വിപ്ലവം സംഭവിക്കുമെന്ന് നമുക്ക് കാണേണ്ടിവരും,” -അദ്ദേഹം ചിത്രദുർഗയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കർണാടക കോൺഗ്രസ് സർക്കാർ അടുത്ത മാസം അഞ്ച് വർഷത്തെ കാലാവധിയുടെ പകുതി പൂർത്തിയാക്കുമ്പോൾ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനെ ചിലർ ‘നവംബർ വിപ്ലവം’ എന്ന് വിളിക്കുന്നു.
“ബീഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മന്ത്രിമാരിൽ നിന്ന് പിരിവ് ആരംഭിച്ചിട്ടുണ്ട്. തൻ്റെ കസേര രക്ഷിക്കാൻ വേണ്ടി, ബീഹാർ തെരഞ്ഞെടുപ്പിനായി നല്ലൊരു തുക (പാർട്ടിക്ക്) ഈ ശേഖരണത്തിലൂടെ അയക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു,” -അദ്ദേഹം അവകാശപ്പെട്ടു. -പിടിഐ.



