സാധാരണക്കാരോടുള്ള പ്രതിബദ്ധതയാണ് സംസ്ഥാന സർക്കാരിൻ്റെ മുഖമുദ്രയെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ . കേന്ദ്രത്തിൻ്റെ കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തിയത്.
ഈ പ്രഖ്യാപനങ്ങൾ കേവലം വാക്കുകളിൽ ഒതുങ്ങില്ലെന്നും, അടുത്ത മാസം മുതൽ കൃത്യമായി ഇത് നടപ്പിലാക്കി തുടങ്ങുമെന്നും മന്ത്രി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ‘ഗിമ്മിക്ക്’ ആണ് പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷത്തിൻ്റെ ആക്ഷേപങ്ങൾക്കുള്ള സർക്കാരിൻ്റെ മറുപടി ഇത് നടപ്പിലാക്കി കാണിക്കുന്നതിലൂടെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബജറ്റ് പ്രഖ്യാപനങ്ങൾക്കും ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവനകൾക്കും പുറമെയാണ് ഈ പുതിയ പ്രഖ്യാപനങ്ങളും അവ നടപ്പിലാക്കാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടുള്ളതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.























