മൾട്ടിപ്ലെക്‌സ് തീയേറ്ററുകളിൽ അമിതമായ വില ഈടാക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. “ഒരു വാട്ടർ ബോട്ടിലിന് 100 രൂപയും ടിക്കറ്റിന് 700 രൂപയും ആണെങ്കിൽ, തീയേറ്ററുകൾ ഉടൻ ഒഴിഞ്ഞേക്കാം” -എന്ന് കോടതി വിമർശിച്ചു.
കാണികളിൽ നിന്ന് ഈടാക്കുന്ന ഈ നിരക്കുകളിൽ പരിധി നിശ്ചയിച്ചില്ലെങ്കിൽ സിനിമാ തിയേറ്ററുകൾ കാലിയാകുന്ന അവസ്ഥ ഉണ്ടാകും എന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നിരീക്ഷണം.
മൾട്ടിപ്ലെക്‌സ് ടിക്കറ്റുകൾക്ക് സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്‌തു കൊണ്ടാണ് സുപ്രീം കോടതി ഈ നിർണായക നീരിക്ഷണം. സിനിമാ മേഖല നിലവിൽ പ്രതിസന്ധി നേരിടുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഈ സാഹചര്യത്തിൽ യുക്തിസഹമായ നിരക്കിൽ പൊതുജനങ്ങൾക്ക് സിനിമാ കാണാൻ അവസറാം ഒരുക്കുകയാണ് മൾട്ടിപ്ലെക്‌സ് തീയേറ്ററുകൾ ചെയ്യേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ കർണാടക സ്റ്റേറ്റ് ഫിലിം ചേംബർ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് മറുപടി നൽകാനായി സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.



