പഞ്ചാബിൽ ദിപാവലി ബമ്പർ ലോട്ടറി അടിച്ചയാൾ സുഹൃത്തിൻ്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ച്. നറുക്കെടുത്തപ്പോൾ ജാക്ക്‌പോട്ട് സമ്മാനമായ 11 കോടി അടിച്ചിരിക്കുകയാണ് പച്ചക്കറി വില്‍പ്പനക്കാരനായ സെഹ്‌റക്ക്. ജയ്‌പൂർ കോട്ട്പുട്‌ലിയില്‍ ആണ് ഭാഗ്യവാനായ സഹ്‌റാന്‍.
പഞ്ചാബിലേക്കുള്ള ഒരു യാത്രക്കിടെ ആയിരുന്നു സെഹ്റയുടെ ജീവിതത്തിന്‍റെ ഗതി മാറ്റിയ ഭാഗ്യം എത്തിയത്. സുഹൃത്തിൻ്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ പണം ഉപയോഗിച്ചെടുത്ത ലോട്ടറിക്ക് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയിലെ ഏറ്റവും വലിയ സമ്മാനമായ 11 കോടിയാണ് സെഹ്‌റക്ക് ലഭിക്കുക. അപ്രതീക്ഷിതമായി എത്തിയ വിജയത്തിന്‍റെ ഞെട്ടലിലാണ് സെഹ്റയും കുടുംബവും.
ദൈവത്തിൻ്റെ അനുഗ്രഹത്താലാണ് തനിക്ക് ലോട്ടറിയിലൂടെ ഭാഗ്യം എത്തിയതെന്നാണ് സെഹ്‌റ വെെകാരികമായി പ്രതികരിച്ചത്. ചണ്ഡീഗഢിൽ എത്തി ലോട്ടറി ടിക്കറ്റ് ബാങ്കിൽ നൽകി നടപടികൾ പൂർത്തിയാക്കാനുള്ള പെെസ പോലും തന്‍റെ പക്കൽ ഇല്ലെന്നും സെഹ്റ കണ്ണുനിറഞ്ഞു കൊണ്ട് പറഞ്ഞു. രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവിനായി പണം ചെലവഴിക്കാനാണ് പ്രാധാന്യം നൽകുകയെന്നും സെഹ്‌റ പറഞ്ഞു.
അതേസമയം തന്നെ പണം നല്‍കി സഹായിച്ച സുഹൃത്തിനെ സെഹ്‌റ മറന്നില്ല, ലോട്ടറി അടിച്ച പണം ലഭിച്ചാല്‍ അദ്ദേഹത്തിന് ഒരു കോടി രൂപ നല്‍കുമെന്നും സെഹ്‌റ പറഞ്ഞു.



