...
Home News Kerala മുൻ എംഎൽഎ പിവി അന്‍വറിൻ്റെ വീട്ടില്‍ ഇഡി റെയ്‌ഡ്‌

മുൻ എംഎൽഎ പിവി അന്‍വറിൻ്റെ വീട്ടില്‍ ഇഡി റെയ്‌ഡ്‌

മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്‌ഡ്‌ നടത്തുന്നതായാണ് വിവരം

197

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിൻ്റെ വീട്ടില്‍ ഇഡി റെയ്‌ഡ്‌. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിൻ്റെ ഡ്രൈവര്‍ സിയാദിൻ്റെ വീട്ടിലും റെയ്‌ഡ്‌ ഉണ്ടായി. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം.

മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്‌ഡ്‌ നടത്തുന്നതായാണ് വിവരം. പി.വി അന്‍വറിൻ്റെ വീട്, സ്ഥാപനങ്ങള്‍, ഡ്രൈവര്‍, പാര്‍ട്ട്ണര്‍മാര്‍, കെ.എഫ്.സി ഉദ്യോഗസ്ഥരുടെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. അന്‍വറിൻ്റെ ഡ്രൈവര്‍ സിയാദിന് 2015ല്‍ കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും 7.50 കോടി രൂപ വായ്‌പ നല്‍കിയിരുന്നു. മാലാംകുളം കണ്‍ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി ഉടമ എന്ന പേരിലാണ് സിയാദിന് ലോണ്‍ നല്‍കിയത്.

ഈ വായ്‌പക്ക് ഈട് വെച്ച വസ്‌തുതന്നെ പണയം വെച്ച് PVR ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ പേരില്‍ പിവി അന്‍വറിന് അഞ്ചു കോടി രൂപയും അനുവദിച്ചു. കെ.എഫ്.സി മലപ്പുറം ചീഫ് മാനേജര്‍ അബ്‌ദുല്‍ മനാഫ്, ഡെപ്യൂട്ടി മാനേജര്‍ മിനി, ടെക്‌നിക്കല്‍ ഓഫീസര്‍ പി.മുനീര്‍ അഹമ്മദ്, പിവി അന്‍വര്‍, അന്‍വറിൻ്റെ ഡ്രൈവര്‍ സിയാദ് എന്നിവര്‍ക്കെതിരെ നേരത്തേ അന്വേഷണം ഉണ്ടായിരുന്നു.

പിവി അന്‍വറിൻ്റെ പാര്‍ക്കിലും പരിശോധന നടക്കുന്നുണ്ട്. മഞ്ചേരിയിലെ സില്‍സില പാര്‍ക്കില്‍ ആണ് പരിശോധന. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രനാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്. ഇയാളെ ഇഡി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.

ഏഴ് മണിയോടെ ആണ് പിവി അന്‍വറിൻ്റെ വീട്ടില്‍ ഇഡി സംഘമെത്തുന്നത്. വീടിന് മുന്നിലും പരിസരത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും നിലയുറപ്പിച്ചിട്ടുണ്ട്. അന്‍വരിൻ്റെ വീടിന് അകത്തുള്ള നാമനിര്‍ദ്ദേശ പത്രിക എടുക്കാന്‍ അനുവദിക്കണം എന്നായിരുന്നു ആവശ്യം. ഇതോടെ രണ്ട് പേരെ അകത്ത് കയറ്റി വിട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.