നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്‌ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെ ആണ് ജീവനൊടുക്കാൻ ശ്രമം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.
ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് കേസ്. ഒന്നാം പ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപും അടക്കം ആകെ ഒമ്പത് പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.
(ജീവിതത്തിലെ വിഷമ സന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്‌ദരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ..)



