ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയർ കോറിൻ്റെ കേന്ദ്രത്തിൽ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ് ) നടത്തിയ ആക്രമണത്തിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്‌താൻ്റെ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോറിൻ്റെ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്.
ഇവിടെയാണ് ചൈനീസ് കമ്പനികൾ നടത്തുന്ന സൈൻഡാക്ക്, റെക്കോ ഡിക് ചെമ്പ്, സ്വർണ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിടത്തിന് മുന്നിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആക്രമണത്തിനായി വനിതാ ചാവേറിനെയാണ് ഉപയോഗിച്ചതെന്ന് ബിഎൽഎഫ് വ്യക്തമാക്കി.
സറീന റാഫിഖ് എന്ന ട്രാങ് മാഹൂ എന്ന യുവതിയാണ് ചാവേറായത്. ഇവരുടെ ഫോട്ടോയും ബിഎൽഎഫ് പുറത്തുവിട്ടു. അതീവ സുരക്ഷയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ കോമ്പൗണ്ടിലേക്ക് കടക്കുന്ന ഭാഗത്താണ് സറീന റാഫിഖ് സ്വയം പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ബിഎൽഎഫ് വനിതയെ ചാവേർ ആക്കുന്നത്. ബിഎൽഎഫിൻ്റെ ‘ചാവേർ’ യൂണിറ്റായ സാദോ ഓപ്പറേഷണൽ ബറ്റാലിയനാണ് ആക്രമണം നടത്തിയത്.



