യൂറോപ്പിൽ കുടിയേറ്റക്കാർക്കെതിരെ ജന വികാരം ശക്തമാകുന്നു. ഇന്ത്യൻ വിദ്യാർഥികളടക്കം നിരവധി പേർ നിലവിൽ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനിടെയാണ് കുടിയേറ്റ വിരുദ്ധ വികാരം രൂക്ഷമാകുന്നത്.
“അവരെ നാട്ടിലേക്ക് അയക്കൂ” എന്ന മുദ്രാവാക്യം വിളിച്ച് പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെ വലിയ രീതിയിലുള്ള വിദ്വേഷം പടരുന്നതായാണ് സമീപകാല വാർത്തകള്‍. ടെലിവിഷനിൽ വെള്ളക്കാരല്ലാത്ത നിരവധി മുഖങ്ങൾ കാണുന്നുണ്ടെന്ന് ബ്രിട്ടീഷ് നിയമസഭാംഗത്തിൻ്റെ പരാമർശം ആഗോളതലത്തിൽ വലിയ വിമർശനങ്ങളും നേരിട്ടിരുന്നു.
സൊമാലിയൻ കുടിയേറ്റക്കാരെ ‘ചവറ്’ എന്ന് വിളിച്ച് ട്രംപ്
വിദേശത്ത് ജനിച്ച യുകെയിൽ താമസമാക്കിയവരെ നാടുകടത്തണമെന്നായിരുന്നു മറ്റൊരു നേതാവിൻ്റെ പരാമർശം. അടുത്തിടെ അമേരിക്കയിലെ സൊമാലിയൻ കുടിയേറ്റക്കാരെ ‘ചവറ്’ എന്നായിരുന്നു പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് വിളിച്ചത്. ചുരുക്കിപ്പറഞ്ഞാൽ കുടിയേറ്റക്കാർക്കെതിരെ വലിയ രീതിയിലുള്ള വിദ്വേശം ലോക നേതാക്കന്മാർ തന്നെ പ്രകടിപ്പിക്കുന്നുണ്ടെന്ന് സാരം.
വിദ്യാർഥികള്‍ക്കടക്കം വിസ നിയമങ്ങളിൽ കർശന മാനദണ്ഡങ്ങളാണ് യൂറോപ്പ്യൻ അമേരിക്കൻ രാജ്യങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ കൂട്ട നാടുകടത്തലിനെ അനുകൂലിക്കുകയും കൂടിയേറ്റത്തെ ദേശീയ സ്വത്വത്തിന് ഭീഷണിയായി ചിത്രീകരിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികൾ അഭിപ്രായ വോട്ടെടുപ്പുകളിൽ മുൻപന്തിയിൽ നിൽകുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ചില യൂറോപ്യൻ രാജ്യങ്ങളിലെ കുടിയേറ്റം ഗണ്യമായി വർധിച്ചിട്ടുണ്ട്. ആഫ്രിക്ക, മിഡിൽ ഈസ്‌റ്റ്, യുക്രയ്‌ൻ, എന്നിവിടങ്ങളിലെ സംഘർഷം കാരണം യൂറോപ്പിലേക്ക് അഭയം തേടിയെത്തിയ ലക്ഷക്കണക്കിന് അഭയാർഥികളാണ് ഇതിന് ഒരു കാരണമെന്നാണ് ബെൽഫാസ്‌റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ കീരൻ കോണൽ പറയുന്നത്.
അതേസമയം കുടിയേറ്റത്തോടുള്ള വിദ്വേഷം പല ഘടകങ്ങളിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് വിദഗ്‌ധർ പറയുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള വർഷങ്ങളിലെ സാമ്പത്തിക സ്‌തംഭനാവസ്ഥ, സോഷ്യൽ മീഡിയയുടെ സ്വാധീനം എന്നിവയെല്ലാം ഇതിൽ പങ്കു വഹിക്കുന്നുണ്ടെന്ന് വിദഗ്‌ധർ പറയുന്നു.
സോഷ്യൽ മീഡിയിൽ നിറയെ തീവ്ര വലതുപക്ഷ പോസ്‌റ്റുകൾ
ബ്രിട്ടനിൽ ദേശിയ വിഭജനത്തിനത്തിൻ്റെയും അധഃപതനത്തിൻ്റെയും വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് ആളുകളെ രാഷ്‌ട്രീയ തീവ്രതയിലേക്ക് തള്ളിവിടുന്ന പ്രവണതയുണ്ടാക്കിയെന്നും ലണ്ടനിലെ കിങ്സ് കോളജിലെ പോളിസി യൂണിറ്റ് ഡയറക്‌ടർ ബോബി ഡഫി പറഞ്ഞു.
സോഷ്യൽ മീഡിയിൽ പ്രത്യേകിച്ച് എക്‌സിൽ ആളുകളുടെ മനോഭാവം വ്യക്തമാക്കുന്ന പോസ്റ്റുകള്‍ കാണാൻ കഴിയും. എലോൺ മസ്‌കിൻ്റെ തീവ്ര വലതുപക്ഷ പോസ്‌റ്റുകൾ അംഗീകരിച്ചുകൊണ്ട് റീട്വീറ്റ് ചെയ്യുന്നവർ ഏറെയാണ്.
യൂറോപ്പിലുടനീളം അലയൻസ് ഫോർ ജർമ്മനി, ഫ്രാൻസിൻ്റെ നാഷണൽ റാലി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഓർബൻ്റെ ഫിഡെസ് പാർട്ടി തുടങ്ങിയ വിഷയങ്ങളിൽ വലതുപക്ഷ പാർട്ടികൾ വംശീയ ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതും ഒരു ഘടകമാണെന്നും നാഷണൽ റാലി നേതാവ് ജോർദാൻ ബാർഡെല്ല വ്യക്തമാക്കുന്നു.
എന്നാൽ വൻതോതിലുള്ള കുടിയേറ്റം യൂറോപ്യൻ രാജ്യങ്ങളുടെ സന്തുലിതാവസ്ഥയെ ഇളക്കിമറിക്കുന്നു എന്ന ട്രംപ് ഭരണകൂടത്തിൻ്റെ ആശങ്കയോട് താൻ യോജിക്കുന്നുവെന്നും നാഷണൽ റാലി നേതാവ് ജോർദാൻ ബാർഡെല്ല പറഞ്ഞു വയ്‌ക്കുന്നു.
യൂറോപ്പ് നിറയെ കറുത്ത വർഗക്കാരും, ഏഷ്യക്കാരുമാണെെന്ന് നേതാക്കള്‍
വലതുപക്ഷ പാർട്ടിയായ റിഫോം യുകെ അധികാരത്തിൽ വന്നാൽ പതിറ്റാണ്ടുകളായി യുകെയിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ സ്ഥിരം താമസ പദവി ഇല്ലാതാക്കുമെന്നാണ് പ്രഖ്യാപനം. കുറ്റകൃത്യങ്ങൾ ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാരെ നാടുകടത്തുമെന്ന് മധ്യ-വലതുപക്ഷ പ്രതിപക്ഷമായ കൺസർവേറ്റീവുകളും വ്യക്തമാക്കുന്നു.
യൂറോപ്പ് നിറയെ കറുത്ത വർഗക്കാരും, നിറയെ ഏഷ്യക്കാരുമാണെന്നാണ് മറ്റൊരു പരാതി. യുകെയിലെ റിഫോം നിയമസഭാഗത്തിൻ്റേതാണ് ഈ പരാതി. ബ്രിട്ടനിലെ നഗരമായ ബർമിങ്ഹാമിലെ ഒരു പ്രദേശത്ത് ഒരു വെളുത്ത മുഖം പോലും താൻ കണ്ടില്ലെന്ന് കൺസർവേറ്റീവ് ജസ്‌റ്റിസ് വക്താവ് റോബർട്ട് ജെൻറികും തുറന്നടിക്കുന്നു.
വധഭീഷണിയുണ്ടെന്ന് കറുത്തവർഗക്കാരനായ ബ്രിട്ടീഷ് നിയമനിർമ്മാതാവ്
എന്നാൽ ഈ അഭിപ്രായങ്ങള്‍ക്കെതിരെ ശബ്‌ദമുയർത്തുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള വിമർശനം വർധിക്കുകയാണ്. അത് വധഭീഷണിയായി മാറിയിരിക്കുന്നു. കറുത്തവർഗക്കാരനായ ബ്രിട്ടീഷ് നിയമനിർമ്മാതാവ് ഡോൺ ബട്‌ലർ പറയുന്നു.
2025 മാർച്ച് വരെയുള്ള വർഷത്തിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൊലീസ് 115,000-ത്തിലധികം വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയതെന്നാണ് യുകെ സർക്കാരിൻ്റെ കണക്കുകള്‍. കൂടാതെ 2024 ജൂലൈയിൽ ടെയ്‌ലർ സ്വിഫ്റ്റ് പ്രമേയമാക്കിയ നൃത്ത ക്ലാസിൽ മൂന്ന് പെൺകുട്ടികൾ കുത്തേറ്റു മരിച്ചതിനെത്തുടർന്ന് ബ്രിട്ടനിലെ തെരുവുകളിൽ കുടിയേറ്റ, വിരുദ്ധ മുസ്‌ലീം വിരുദ്ധ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.
നാടുകടത്തലിന് മുൻപന്തിയിൽ ഡെൻമാർക്കും ബ്രിട്ടണും
യുകെയിൽ ജനിച്ച ആക്രമിയെ മുസ്‌ലീം കുടിയേറ്റക്കാരനായി തെറ്റായി ചിത്രികരിച്ച് വലിയ ഓൺലൈൻ ക്യാംപെയിനാണ് നടന്നത്. കുടിയേറ്റക്കാർക്കുള്ള നിയമപരമായ സംരക്ഷണം ദുർബലപ്പെടുത്താനും നാടുകടത്തൽ എളുപ്പമാക്കാനും ശ്രമിക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ ഡെൻമാർക്കും ബ്രിട്ടനുമാണ് ഇപ്പോള്‍ മുൻപന്തിയിൽ.
മുൻപ് 1968ലെ ഇനോക്ക് പവലിൻ്റെ കുപ്രസിദ്ധമായ കുടിയേറ്റ വിരുദ്ധ പ്രസംഗത്തെ പ്രതിഫലിപ്പിക്കുന്ന “അപരിചിതരുടെ ദ്വീപ്” എന്ന വാചകം ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടനും ഇതുപോലെയാകാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ പറഞ്ഞിരുന്നു. പിന്നീട് പരാമർശം പിൻവലിക്കുകയും ചെയ്‌തിരുന്നു. നിലവിലെ യൂറോപ്യൻ രാജ്യങ്ങളിലെ ഈ കുടിയേറ്റ വിരുദ്ധ വികാരം ഇന്ത്യക്കാർക്ക് ഉള്‍പ്പെടെ വലിയ തിരിച്ചടിയാണെന്നതിൽ സംശയമില്ല.



