ഗുജറാത്തിലെ വഡോദരയില്‍ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ നാല്‍പ്പത് വര്‍ഷം പഴക്കമുളള ഗ്രനേഡ് കണ്ടെത്തി. മെഹബൂബ് പുര മേഖലയിലാണ് ക്ഷേത്രപരിസരത്ത് നവീകരണത്തിൻ്റെ ഭാഗമായി കുഴി എടുക്കുന്നതിനിടെ ഗ്യാസ് ഗ്രനേഡ് കണ്ടെത്തിയത്.
നാല്‍പ്പത് വര്‍ഷം മുമ്പ് പ്രദേശത്തുണ്ടായ കലാപത്തിൻ്റെ അവശിഷ്ടമാകാം കണ്ടെത്തിയ ഗ്രനേഡ് എന്നാണ് ബോംബ് ഡിടെക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡിൻ്റെ (ബിഡിഡിഎസ്) പ്രാഥമിക നിഗമനം. സമീപകാലത്ത് പ്രദേശത്ത് കൊണ്ട് വെച്ചതാണ് ഗ്രനേഡ് എന്ന ആശങ്ക പ്രദേശവാസികള്‍ പങ്കുവെച്ചെങ്കിലും ഗ്രനേഡിന് കുറഞ്ഞത് 40 വര്‍ഷം പഴക്കമുണ്ടെന്ന് ബിഡിഡിഎസ് സ്ഥിരീകരിച്ചു.
നവപുര ഏരിയയിലുളള ക്ഷേത്രത്തിൻ്റെ ട്രസ്റ്റ് ഭാരവാഹികളാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുത്തപ്പോള്‍ ഗ്രനേഡ് കണ്ടെത്തി എന്ന് പൊലീസിനെ അറിയിച്ചത്. കണ്ടെത്തിയ ഗ്രനേഡിന് 40 വര്‍ഷം പഴക്കമുണ്ടെന്നും നവപുര പൊലീസ് ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചിരുന്നു. അവരെത്തി ഗ്രനേഡ് നിഷ്ക്രിയമാണെന്ന് സ്ഥിരീകരിച്ചുവെന്നും എസിപി അശോക് റത്വ പറഞ്ഞു.
‘നാല് പതിറ്റാണ്ടുകള്‍ മുമ്പ് ഉപയോഗിച്ച ഗ്രനേഡാണിത്. നിരവധി കേടുപാടുകള്‍ കണ്ടെത്തിയ ഗ്രനേഡിലുണ്ട്. മണ്ണിനടിയിൽ ആയതിനാല്‍ ചെളിയും കയറിയിട്ടുണ്ട്. അത് ഇപ്പോള്‍ ആരെങ്കിലും ഇവിടെ ഉപേക്ഷിച്ചതാവാനുളള സാധ്യത കുറവാണ്. തീര്‍ച്ചയായും ഇത് പുതിയ ഗ്രനേഡ് അല്ല. പണ്ട് ഏതെങ്കിലും കലാപത്തിനിടെ എറിഞ്ഞ ഗ്രനേഡായിരിക്കാം. അങ്ങനെ മണ്ണിനടിയില്‍ പോയതായിരിക്കാനാണ് സാധ്യത’, അശോക് റത്വ കൂട്ടിച്ചേര്‍ത്തു.



