നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്ന വ്യവസ്ഥകൾ സംസ്ഥാനത്തിൽ കൂടുതൽ കർശനമാക്കാൻ തീരുമാനം. ഒരു വീട്ടിൽ ലൈസൻസോടെ പരമാവധി രണ്ടുനായകളെ മാത്രമേ വളർത്താൻ അനുവദിക്കൂ. ഇതുസംബന്ധിച്ച പഞ്ചായത്ത്–നഗരപാലിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശ ചെയ്യാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചു.
നിലവിൽ നായകളെ വളർത്താൻ ലൈസൻസ് ആവശ്യമാണ്. വാക്സിനേഷൻ പൂർത്തിയാക്കി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച ശേഷം ലൈസൻസ് എടുക്കണമെന്നാണ് നിലവിലെ നിയമം. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നിയമഭേദഗതി അനിവാര്യമായത്.
പുതിയ നിർദേശപ്രകാരം നായകൾക്ക് കൃത്യമായ വാക്സിനേഷനും വന്ധ്യംകരണവും നിയമം അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ നിർബന്ധമായും നടത്തണം. കുത്തിവെപ്പ് നൽകിയ നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണം. ഇത്തരത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന നായകളെ മാത്രമേ ലൈസൻസോടെ വളർത്താൻ അനുവദിക്കൂ.
രണ്ടിൽ കൂടുതൽ നായകളെ വളർത്തണമെങ്കിൽ പ്രത്യേക ബ്രീഡേഴ്സ് ലൈസൻസ് എടുക്കണം. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡാറ്റാബേസുമായി ബന്ധിപ്പിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ നായ വളർത്തലിൽ കൂടുതൽ നിയന്ത്രണവും ഉത്തരവാദിത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യം.



