ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനത്തിന് എതിരായി നടത്തിയ ബന്ദിനിടെ വ്യാപകമായ ആക്രമണം. റായ്പൂരിലെ ഒരു മാളിൽ സ്ഥാപിച്ചിരുന്ന ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസ് രൂപങ്ങളുമാണ് ഒരു സംഘം ആളുകൾ അടിച്ച് തകർത്തത്.
സർവ ഹിന്ദു സമാജ് ഇന്നലെ ആഹ്വാനം ചെയ്ത ബന്ദിനിടെയായിരുന്നു ഈ സംഭവം നടന്നത്. ഏകദേശം നൂറോളം പേർ മാളിലേക്ക് അതിക്രമിച്ച് കടക്കുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. “സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല” എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധക്കാർ അക്രമം നടത്തിയത്.
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ നടന്ന അക്രമങ്ങളിലും നിയമ വിരുദ്ധ മത പരിവർത്തനങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന പണിമുടക്ക് വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. റായ്പൂർ, കാങ്കർ, ദുർഗ്, ബിലാസ്പൂർ എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളം മാർക്കറ്റുകളും കടകളും രാവിലെ മുതൽ അടച്ചിരുന്നു. പല സ്ഥലങ്ങളിലും അക്രമ സംഭവങ്ങൾ ഉണ്ടായി. പണിമുടക്ക് കാരണം റായ്പൂരിൽ ബസുകളും ഓട്ടോറിക്ഷകളും സ്തംഭിച്ചു.



