മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേന താക്കറെ പക്ഷവും എംഎൻഎസും സഖ്യം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ നിന്നും മുംബൈ പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരെ ഇല്ലാതാക്കുമെന്ന് ഉദ്ധവ് താക്കറെ. അടുത്ത മുംബൈ മേയറെ തങ്ങൾ തീരുമാനിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു.
ജനുവരി 15ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ശിവസേന (യുബിടി)യും മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്)യും തമ്മിലുള്ള സഖ്യം പ്രഖ്യാപിച്ചു. മുംബൈയിൽ കസിൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിൽ ആയിരുന്നു രാജ് താക്കറെയുടെ പ്രഖ്യാപനം. നാസിക്കിലും സമാനമായ സഖ്യം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ രാജ് താക്കറെ മുംബൈ മേയർ ഇക്കാര്യത്തിൽ ശരദ് പവാറുമായി ചർച്ച നടത്തി വരികയാണെന്നും രാജ് താക്കറെ പറഞ്ഞു.
എന്നിരുന്നാലും, ഉയർന്ന സാധ്യതയുള്ള ബിഎംസി തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജനത്തിൻ്റെ വിശദാംശങ്ങൾ രാജ് താക്കറെ പങ്കുവെച്ചില്ല. ശിവസേന 145 മുതൽ 150 സീറ്റുകളിലും എം.എൻ.എസ് 65 മുതൽ 70 സീറ്റുകളിലും മത്സരിക്കുമെന്ന് സൂചനയുണ്ട്.
അതെസമയം ഒന്നിച്ചു നിൽക്കുമെന്നും മുംബൈയെ മഹാരാഷ്ട്രയിൽ നിന്നും പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരെ അവസാനിപ്പിക്കുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകി. നിർണായകമായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള സഖ്യ ചർച്ചകൾ കുറച്ചു നാളായി നടന്നു വരികയായിരുന്നു.



