രാജസ്ഥാനിലെ ഉദയ്‌പൂരിൽ പിറന്നാൾ ആഘോഷത്തിന് ശേഷം സ്വകാര്യ ഐടി കമ്പനിയുടെ വനിതാ മാനേജരെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ കമ്പനിയുടെ സിഇഒ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, കുറ്റാരോപിതനായ സിഇഒ ജിതേഷ് സിസോദിയ കഴിഞ്ഞ ശനിയാഴ്‌ച തൻ്റെ ജന്മദിനത്തിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അതിൽ മാനേജരും അതിഥിയായിരുന്നു.
കേസിലെ മറ്റ് പ്രതികൾ കമ്പനിയുടെ ഒരു വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും അവരുടെ ഭർത്താവ് മീററ്റിൽ നിന്നുള്ള ഗൗരവ് സിരോഹിയുമായിരുന്നു.
മൂന്ന് പ്രതികളെയും വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
“ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം സുഖർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു,” ഉദയ്‌പൂർ പോലീസ് സൂപ്രണ്ട് യോഗേഷ് ഗോയൽ പറഞ്ഞു.
പാർട്ടി കഴിഞ്ഞ് മറ്റ് അതിഥികൾ ക്രമേണ പോയതോടെ താൻ ഒറ്റക്കാണെന്ന് സ്ത്രീയുടെ പരാതിയിൽ പറയുന്നു.
തുടർന്ന് വനിതാ എക്‌സിക്യൂട്ടീവ് മേധാവി അവരെ വീട്ടിൽ വിടാൻ വാഗ്ദാനം ചെയ്യുകയും സ്ത്രീയെ തൻ്റെ കാറിൽ കയറ്റുകയും ചെയ്‌തു. അതിൽ സിസോദിയയും സിരോഹിയും ഇരുന്നു.
വഴിയിൽ, അവർ ഒരു കടയിൽ നിന്ന് സിഗരറ്റിനോട് സാമ്യമുള്ള എന്തോ വാങ്ങി ആ സ്ത്രീക്ക് കൊടുത്തു. അത് കഴിച്ച ശേഷം അവൾക്ക് ബോധം നഷ്‌ടപ്പെട്ടു.
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായതെന്ന് പരാതിയിൽ പറയുന്നു.
വനിതാ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായും ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായും പോലീസ് പറഞ്ഞു.
സ്ത്രീയുടെ വൈദ്യപരിശോധന നടത്തി മൊഴികൾ രേഖപ്പെടുത്തി കേസ് അഡീഷണൽ പോലീസ് സൂപ്രണ്ട് മാധുരി വർമ്മക്ക് കൈമാറിയതായി അവർ കൂട്ടിച്ചേർത്തു. -പിടിഐ



