ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലുമാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും കടകംപള്ളി വ്യക്തമാക്കി.
സ്വർണം പൂശുന്നതിനായി ദേവസ്വം ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ലെന്നും, സ്വർണം പൂശിയ വിവരം ബോർഡ് സർക്കാരിനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് ഇക്കാര്യങ്ങളിൽ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി പ്രതികരിച്ചത്. സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രണ്ട് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് നടന്നത്.



