4.18 ട്രില്യൺ യുഎസ് ഡോളർ ജിഡിപി മൂല്യത്തോടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും, 2030 ഓടെ ജർമ്മനിയെ മറികടന്ന് മൂന്നാമത്തെ സ്ഥാനത്തെത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. തുടർച്ചയായ വളർച്ചയോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഇതിനകം മാറിക്കഴിഞ്ഞതായും സർക്കാർ അറിയിച്ചു.
2025–26 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി 8.2 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ 7.8 ശതമാനവും നാലാം പാദത്തിലെ 7.4 ശതമാനവും പിന്നിലാക്കി കൈവരിച്ച ഈ വളർച്ച ശ്രദ്ധേയമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ അമേരിക്കയുടേതാണ്. തുടർന്ന് ചൈനയും മൂന്നാം സ്ഥാനത്ത് ജർമ്മനിയും നിലകൊള്ളുന്നു. ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ കൈവരിച്ച ശക്തമായ വളർച്ച രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധശേഷി വ്യക്തമാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പണപ്പെരുപ്പം നിശ്ചിത പരിധിക്കുള്ളിൽ നിയന്ത്രിതമാണെന്നും, തൊഴിലില്ലായ്മ കുറയുന്ന പ്രവണതയിലാണെന്നും, കയറ്റുമതി മേഖല മെച്ചപ്പെടുകയാണെന്നും വിലയിരുത്തലിൽ വ്യക്തമാക്കുന്നു. വാണിജ്യ മേഖലയിലേക്കുള്ള ശക്തമായ വായ്പാ പ്രവാഹം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്താകുന്നുവെന്നും, നഗര ഉപഭോഗം ശക്തിപ്പെടുന്നതിനൊപ്പം ആഭ്യന്തര ആവശ്യകത നിലനിൽക്കുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.



