ഇൻഡോറിലെ ഭഗീരത്പുരയിൽ കുടിവെള്ളം മലിനമായ സംഭവത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ദേഷ്യപ്പെടുകയും ക്യാമറക്ക് മുന്നിൽ അധിക്ഷേപകരമായ ഒരു വാക്ക് ഉപയോഗിക്കുകയും ചെയ്തു.
വിവാദം രൂക്ഷമായതോടെ, എംപി കാബിനറ്റ് മന്ത്രി തൻ്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. ഭാരതീയ ജനതാ പാർട്ടി നേതാക്കൾ ധാർഷ്ട്യമുള്ളവർ ആണെന്ന് ആരോപിച്ച് പ്രതിപക്ഷ കോൺഗ്രസ് അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ടു.
വിജയ് വർഗിയയുടെ ഇൻഡോർ-1 നിയമസഭാ മണ്ഡലത്തിന് കീഴിലാണ് ഭാഗീരഥ്പുര വരുന്നത്. മലിനമായ വെള്ളം മൂലമുണ്ടായ വയറിളക്കം മൂലം പ്രദേശത്ത് നാല് പേർ മരിച്ചതായി ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം 212 രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വന്നു. സുഖം പ്രാപിച്ച ശേഷം അമ്പത് രോഗികളെ ഡിസ്ചാർജ് ചെയ്തു.
ബുധനാഴ്ച രാത്രി മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ സംസ്ഥാന നഗരവികസന, ഭവന നിർമ്മാണ മന്ത്രി വിജയ്വർഗീയ തുടക്കത്തിൽ ശാന്തമായി ചോദ്യങ്ങൾക്ക് ഉത്തരം നൽകി. എന്നാൽ, ഭഗീരത്പുരയിലെ നിരവധി രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ അടച്ച ബില്ലുകളുടെ പണം തിരികെ ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും താമസക്കാർക്ക് ശരിയായ കുടിവെള്ള ക്രമീകരണം എന്തുകൊണ്ട് ചെയ്തിട്ടില്ലെന്നും ചോദിച്ചപ്പോൾ, പെട്ടെന്ന് അദ്ദേഹത്തിന് ദേഷ്യം വന്നു.
തുടർന്ന് വിജയ്വർഗിയയും ചോദ്യം ഉന്നയിച്ച ഒരു പത്രപ്രവർത്തകനും തമ്മിൽ തർക്കമുണ്ടായി, തുടർന്ന് മന്ത്രി ആക്ഷേപകരമായ ഒരു വാക്ക് ഉപയോഗിച്ചു. ആശയ വിനിമയത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന്, വിജയ്വർഗിയ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കി.
“സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ രണ്ട് ദിവസമായി ഞാനും എൻ്റെ ടീമും ഉറക്കമില്ലാതെ ദുരിതബാധിത പ്രദേശത്ത് തുടർച്ചയായി പ്രവർത്തിക്കുകയാണ്. മലിനമായ വെള്ളം കാരണം എൻ്റെ ആളുകൾ കഷ്ടപ്പെടുന്നു, ചിലർക്ക് ജീവൻ നഷ്ടപ്പെട്ടു.”
“ഈ അഗാധമായ ദുഃഖാവസ്ഥയിൽ, ഒരു മാധ്യമ ചോദ്യത്തിൽ എൻ്റെ വാക്കുകൾ തെറ്റായിപ്പോയി. ഇതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എന്നിരുന്നാലും, എൻ്റെ ആളുകൾ പൂർണമായും സുരക്ഷിതരും ആരോഗ്യവാൻ മാരുമാകുന്നതുവരെ ഞാൻ വിശ്രമിക്കില്ല,” -അദ്ദേഹം പറഞ്ഞു.
‘ഇൻഡോറിൽ വിഷജലം കുടിച്ചുള്ള മരണങ്ങൾ എട്ടിൽ നിന്ന് പത്തായി ഉയർന്നിട്ടുണ്ട്’ എന്ന് അവകാശപ്പെട്ടു കൊണ്ട് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിതു പട്വാരി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ബിജെപി നേതാക്കൾ ധാർഷ്ട്യമുള്ളവർ ആണെന്ന് ആരോപിച്ച അദ്ദേഹം, ധാർമ്മികതയുടെ പേരിൽ മുഖ്യമന്ത്രി മോഹൻ യാദവ് വിജയ്വർഗീയയുടെ രാജി ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ടു.
ഭഗീർത്പുര പ്രദേശത്ത് മലിനമായ കുടിവെള്ളം മൂലമുണ്ടായ വയറിളക്കം ‘അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം’ ആണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും യാദവ് ബുധനാഴ്ച വിശേഷിപ്പിച്ചു.
212 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ 50 പേരെ സുഖം പ്രാപിച്ച ശേഷം ഡിസ്ചാർജ് ചെയ്തതായും അദ്ദേഹം പറഞ്ഞു. -ഉറവിടം: PTI



