വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി അനുകൂല സംഘടനകൾ രംഗത്തെത്തി. ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധർമ്മവേദി, എസ്എൻഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധർമ്മോദ്ധാരണ സമിതി, എസ്എൻഡിപി യോഗം–എസ്എൻ ട്രസ്റ്റ് എന്നിവ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യം സാമൂഹ്യനീതിക്കായുള്ള പോരാട്ടമാണെന്നും, സമുദായങ്ങളിലേക്കും മതവിഭാഗങ്ങളിലേക്കും വിദ്വേഷം സൃഷ്ടിക്കുന്ന നിലപാടുകൾ കേരളത്തിന് യോജിച്ചതല്ലെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളും ശൈലിയും കേരള സമൂഹത്തെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും, സമുദായ നേതാവെന്ന നിലയിൽ എന്താണ് അദ്ദേഹം കൈവരിച്ചതെന്ന് വ്യക്തമാക്കാൻ കഴിയുന്നില്ലെന്നും അവർ വിമർശിച്ചു.
വെള്ളാപ്പള്ളി നടേശനെതിരെ ‘കരിയോയിൽ ഒഴിക്കണം’ എന്ന ആഹ്വാനത്തെ തുടർന്ന് പ്രതിഷേധം നടത്താൻ ആവശ്യപ്പെട്ടിട്ടും മലപ്പുറത്തെ ഒമ്പത് യൂണിറ്റുകളിൽ പോലും പ്രതികരണം ഉണ്ടായില്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ബാറുകൾക്ക് അപേക്ഷ നൽകിയാൽ അനുമതി ലഭിക്കുന്നുവെന്നും, എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഒരിക്കലും ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.
വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ അനുചരന്മാരും കുടുംബവും സ്വന്തം നേട്ടത്തിനായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, എസ്എൻഡിപി യോഗം നയിക്കാൻ നടേശൻ അയോഗ്യനാണെന്നും സംഘടനകൾ ആരോപിച്ചു. കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം സ്ഥാനത്ത് തുടരുകയാണെന്നും, എല്ലാ അംഗങ്ങൾക്കും വോട്ടവകാശം അനുവദിച്ച ഹൈക്കോടതി വിധി അട്ടിമറിച്ചതായും പറഞ്ഞു. ആറുവർഷമായി ജനറൽ ബോഡി യോഗം ചേരാത്തതിനാൽ നിയമപ്രകാരം ഭരണസമിതി ഇല്ലാത്ത സംഘടനയായി എസ്എൻഡിപി മാറിയെന്നും, ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി എം.കെ. സാനു മാസ്റ്റർ 2017ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നുവെന്നും അവർ അറിയിച്ചു.



