ഇന്ത്യൻ സംസ്കാരത്തിൽ സ്വർണം എന്നത് വെറുമൊരു മഞ്ഞലോഹമല്ല, അത് ഐശ്വര്യത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും അടയാളമാണ്. ഒരു വർഷത്തിനിടെ സ്വർണവിലയിലുണ്ടായ അസാധാരണമായ വർധനവ് പല കുടുംബങ്ങളുടെയും ആസ്തി മൂല്യം കുത്തനെ ഉയർത്തിയിട്ടുണ്ട്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടണ്ണിലേറെ സ്വർണമുണ്ടെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ, ഈ സ്വർണ്ണത്തിളക്കത്തിനിടയിലും പലരും മറന്നുപോകുന്ന ഒരു കാര്യമുണ്ട്—നമ്മുടെ പക്കലുള്ള സ്വർണ്ണത്തിന് കൃത്യമായ കണക്കില്ലെങ്കിൽ ആദായ നികുതി വകുപ്പിന്റെ നടപടികൾ നേരിടേണ്ടി വരുമെന്ന വസ്തുത.
ഇന്ത്യയിൽ ഒരാൾക്ക് കൈവശം വെക്കാവുന്ന സ്വർണ്ണത്തിന് നിയമപരമായ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, നിങ്ങളുടെ പക്കലുള്ള സ്വർണ്ണത്തിന്റെ ഉറവിടം (source) വ്യക്തമാക്കാൻ നിങ്ങൾക്ക് സാധിക്കണം. വാങ്ങിയ ബില്ലുകളോ മറ്റ് രേഖകളോ ഇല്ലാത്ത സാഹചര്യത്തിൽ, ആദായ നികുതി വകുപ്പ് ചില നിശ്ചിത അളവുകൾ നിശ്ചയിച്ചിട്ടുണ്ട്.
ഈ പരിധിക്കുള്ളിലെ സ്വർണം പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ല:
- വിവാഹിതയായ സ്ത്രീ: 500 ഗ്രാം (ഏകദേശം 62.5 പവൻ).
- അവിവാഹിതയായ സ്ത്രീ: 250 ഗ്രാം (ഏകദേശം 31.25 പവൻ).
- പുരുഷൻ: 100 ഗ്രാം (ഏകദേശം 12.5 പവൻ).
ഉദാഹരണത്തിന്, ഭർത്താവും ഭാര്യയും അവിവാഹിതയായ ഒരു മകളും അടങ്ങുന്ന ഒരു കുടുംബത്തിന് രേഖകളില്ലാതെ തന്നെ 850 ഗ്രാം സ്വർണം നിയമപരമായി വീട്ടിൽ സൂക്ഷിക്കാം. നിലവിലെ വിപണി വിലയനുസരിച്ച് ഇതിന്റെ മൂല്യം 1.2 കോടി രൂപയിലധികം വരും. എന്നാൽ, ഈ ഇളവ് സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ബാധകമെന്നും സ്വർണ്ണക്കട്ടികൾക്കോ നാണയങ്ങൾക്കോ നിക്ഷേപങ്ങൾക്കോ ഈ ആനുകൂല്യം ലഭിക്കില്ലെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നിശ്ചയിച്ചിട്ടുള്ള ഈ പരിധിയിൽ കൂടുതൽ സ്വർണം കൈവശമുണ്ടെങ്കിൽ അതിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. ഇൻവോയ്‌സുകൾ, ഗിഫ്റ്റ് ഡീഡുകൾ, അല്ലെങ്കിൽ അനന്തരാവകാശമായി ലഭിച്ചതാണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ എന്നിവ ഇതിനായി ഉപയോഗിക്കാം. ഇത്തരം രേഖകളില്ലാതെ പരിധിയിൽ കവിഞ്ഞ സ്വർണം സൂക്ഷിക്കുന്നത് നികുതി വെട്ടിപ്പായി കണക്കാക്കപ്പെടാം.
സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിൽ അതിനെ ‘വിശദീകരിക്കാത്ത നിക്ഷേപമായി’ കണക്കാക്കും. ഇത് വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് നയിക്കാം. സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 60% നികുതിയായി നൽകേണ്ടി വരും. അതിനുപുറമെ സർചാർജ്, സെസ്, പലിശ, പിഴ എന്നിവയും ചുമത്തപ്പെടാം. സാഹചര്യം ഗുരുതരമാണെങ്കിൽ സ്വർണം തന്നെ കണ്ടുകെട്ടാനുള്ള സാധ്യതയുമുണ്ട്.
വ്യക്തിപരമായ ആവശ്യത്തിനായുള്ള ആഭരണങ്ങൾ മാത്രമേ പിടിച്ചെടുക്കാതിരിക്കുകയുള്ളൂ. വലിയ അളവിൽ ശേഖരിച്ചുവെച്ച സ്വർണ്ണക്കട്ടികൾ, നാണയങ്ങൾ, അല്ലെങ്കിൽ വ്യാപാര ആവശ്യത്തിനായി സൂക്ഷിച്ചിരിക്കുന്ന സ്വർണം എന്നിവയ്ക്ക് ഈ ഇളവുകൾ ലഭിക്കില്ല.























