രാഹുൽ മാങ്കൂട്ടത്തലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിശദമായ ഉത്തരവിലെ വിവരങ്ങൾ പുറത്തുവന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് ഇരയുടെ ജീവൻ അപകടത്തിലാകാൻ ഇടയാക്കുമെന്ന ഗുരുതരമായ നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയ ശക്തമായ വാദങ്ങൾ പരിഗണിച്ചാണ് മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചത്.
നിലവിൽ എംഎൽഎ സ്ഥാനത്തിരിക്കുന്ന പ്രതി പ്രബലനായ വ്യക്തിയാണെന്നും ഇയാൾ പുറത്തിറങ്ങുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും കോടതി വിലയിരുത്തി. ഇരയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഇത് ഇരയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കൂടാതെ, രാഹുൽ അന്വേഷണത്തോട് ഒട്ടും സഹകരിക്കുന്നില്ലെന്നും കോടതി വിമർശിച്ചു. നിയമനിർമ്മാണ സഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾ ഇത്തരത്തിൽ അന്വേഷണത്തോട് മുഖംതിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട സമാനമായ രണ്ട് പരാതികളിൽ നേരത്തെയും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് മൂന്നാമത്തെ പരാതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതികളുടെ ഈ തുടർച്ച പ്രതിയുടെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്നതാണെന്നും കോടതി വിലയിരുത്തി. പ്രതിഭാഗം ഉന്നയിച്ച വാദഗതികൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്.



