| വാമിക
ബേപ്പൂരിൽ മത്സരിക്കാൻ പി.വി. അൻവർ മത്സരിക്കാനൊരുങ്ങുന്നതോടെ കേരള രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. അനൗപചാരിക പ്രചാരണത്തിന്റെ ഭാഗമായി അൻവർ ഇതിനോടകം തന്നെ ബേപ്പൂരിലെ പ്രമുഖ നേതാക്കളെയും വിവിധ സമുദായ നേതാക്കളെയും സന്ദർശിച്ചു കഴിഞ്ഞു. അഭ്യൂഹങ്ങൾ സത്യമായാൽ നിലവിലെ എംഎൽഎയും പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും പി.വി. അൻവറും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് ഇടതുമുന്നണി വിട്ട അൻവർ, റിയാസിനെതിരെ മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷവുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ആര്യാടൻ ഷൗക്കത്തിനും എം. സ്വരാജിനും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ യുഡിഎഫിന്റെ അസോസിയേറ്റഡ് അംഗമാണ് പി.വി. അൻവർ. അൻവർ ബേപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിനെ യുഡിഎഫ് അനുകൂലിച്ചതോടെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്.
ബേപ്പൂരിലെ ചരിത്രം പരിശോധിച്ചാൽ അത് ഇടതുപക്ഷത്തിന്റെ അചഞ്ചലമായ കരുത്താണ് വെളിപ്പെടുത്തുന്നത്. 1982 മുതൽ സി.പി.എം സ്ഥാനാർത്ഥികൾ മാത്രം വിജയിച്ചിട്ടുള്ള ബേപ്പൂർ, പാർട്ടിയുടെ ഏറ്റവും ഉറച്ച കോട്ടകളിൽ ഒന്നായാണ് കരുതപ്പെടുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.എം. നിയാസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് റിയാസ് തന്റെ വിജയം ഉറപ്പിച്ചത്.
പതിറ്റാണ്ടുകളായി തകരാത്ത ചെങ്കോട്ടയിൽ അൻവറിന്റെ കരുനീക്കങ്ങൾ ഫലിക്കുമോ അതോ റിയാസ് തന്റെ ആധിപത്യം തുടരുമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങൾ ഉത്തരം നൽകും. എന്തായാലും ബേപ്പൂരിലെ പോരാട്ടം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരിക്കുമെന്ന് ഉറപ്പാണ്.



