മുൻ എംഎൽഎയായ എസ് രാജേന്ദ്രനെ പാർട്ടിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിൽ ബിജെപിയിൽ ശക്തമായ ആഭ്യന്തര പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. മറയൂർ പഞ്ചായത്ത് പ്രസിഡന്റായ ബാബു ജോർജിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദം കൂടുതൽ രൂക്ഷമായത്.
ശബ്ദരേഖയിൽ, “കണ്ട അണ്ടനെയും അടകോടനേയും പാർട്ടിയിൽ സ്വീകരിക്കാനാവില്ലഎന്നാണ് ബാബു ജോർജ് വിമർശിക്കുന്നത്. എസ്. രാജേന്ദ്രന് സ്വീകരണം ഒരുക്കാൻ ആളുകളെ പണം നൽകി കൊണ്ടുവന്നുവെന്നാരോപണവും അദ്ദേഹം ഉന്നയിക്കുന്നു.
ജില്ലാ പ്രസിഡന്റായ വിപി സാനുവിനെ മാറ്റിയത് ഏകാധിപത്യപരമായ തീരുമാനമാണെന്നും ബാബു ജോർജ് ആരോപിച്ചു. പാർട്ടിയിൽ തനിക്കെതിരെ ആരും നടപടിയെടുക്കാമെന്ന് കരുതേണ്ടതില്ലെന്നും, തനിക്കൊപ്പം എത്രപേരുണ്ടെന്ന് തെളിയിക്കാമെന്നും ശബ്ദരേഖയിൽ അദ്ദേഹം വെല്ലുവിളിക്കുന്നു.
ഇനിമുതൽ പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന സൂചനയും ബാബു ജോർജ് നൽകിയതായി ശബ്ദരേഖ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് ഇടുക്കി ബിജെപിയിൽ അഭിപ്രായഭിന്നതകൾ കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



