അമേരിക്കൻ സൈനിക കപ്പലുകളിൽ പെട്ടെന്നൊരു ദിവസം ഭക്ഷണം മാറുന്നു. സാധാരണ ഭക്ഷണത്തിന് പകരം മേശപ്പുറത്ത് വിലകൂടിയ സ്റ്റെയ്ക്കും കൊഞ്ചും എത്തുന്നു. കേൾക്കുമ്പോൾ ഇതൊരു ആഘോഷമായി തോന്നാം, എന്നാൽ സൈനികർക്ക് ഇതൊരു ‘അപായ സൂചന’യാണ്.യുഎസ് സൈന്യത്തിൽ ഇതൊരു രഹസ്യ കോഡാണ്.
വലിയൊരു യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സൈനികർക്ക് നൽകുന്ന രാജകീയ വിരുന്ന്. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. മാരകമായ യുദ്ധത്തിലേക്ക് പോകുന്നവർക്ക് രാജ്യം നൽകുന്ന സ്നേഹവും ആദരവുമാണിത്. “നിങ്ങൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്” എന്ന സന്ദേശം.
നല്ല ഭക്ഷണം മനസിന് സന്തോഷം നൽകും. മരണത്തെ മുഖാമുഖം കാണാൻ പോകുന്നവൻ്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ വിരുന്ന് സഹായിക്കുന്നു. “ഞങ്ങൾ ആഘോഷപൂർവ്വം വരികയാണ്” എന്ന് ശത്രുരാജ്യങ്ങളെ അറിയിക്കാനുള്ള ഒരു സൈക്കോളജിക്കൽ മൂവ് കൂടിയാണിത്.
ഇറാൻ പോലെയുള്ള രാജ്യങ്ങളുമായി തർക്കം നിൽക്കുമ്പോൾ ഇത്തരം വിരുന്നുകൾ വാർത്തയാകുന്നത് വെറുതെയല്ല. ആയത്തുള്ള അലി ഖമേനിക്കും ഇറാൻ സൈന്യത്തിനും ഇത് നൽകുന്ന സൂചനകൾ നല്ലതല്ല. യുദ്ധം തുടങ്ങും മുമ്പേ ശത്രുവിൻ്റെ മനസിൽ ഭയം നിറക്കാൻ ഇതിന് കഴിയും.
“അവർ കഴിക്കുന്നത് ലോബ്സ്റ്ററാണ്, പക്ഷേ ലക്ഷ്യം നമ്മളാണ്” എന്ന തോന്നൽ ശത്രു പാളയത്തിൽ പരക്കും. സാധാരണ ഭക്ഷണം മാറി ആഡംബര വിഭവങ്ങൾ വരുന്നത് യുഎസ് സൈന്യം ‘അറ്റാക്ക് മോഡിൽ’ ആണെന്നതിൻ്റെ തെളിവാണ്. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ മാത്രമല്ല, സൈനികർക്ക് എന്തു നൽകാനും അമേരിക്ക തയ്യാറാണെന്നത് ഒരു ‘പവർ ഷോ’ കൂടിയാണ്.
പണ്ട് വിയറ്റ്നാം യുദ്ധകാലത്തും, ഇറാഖ് അധിനിവേശ സമയത്തും യുഎസ് സൈനികർക്ക് ഇതേപോലെ ലോബ്സ്റ്റർ വിരുന്നുകൾ നൽകിയിരുന്നു. അതിന് പിന്നാലെ വലിയ സൈനിക നീക്കങ്ങളും നടന്നു. അതുകൊണ്ട് തന്നെ ഖമേനിയുടെ ഇറാൻ ഇനിയുള്ള ദിവസങ്ങളിൽ യുഎസ് കപ്പലുകളിലെ ‘മെനു’ ശ്രദ്ധിക്കുന്നത് നന്നായിരിക്കും! പ്ലേറ്റിൽ ലോബ്സ്റ്റർ വന്നാൽ, ഉടൻ തന്നെ തോക്കിൽ ബുള്ളറ്റുകൾ നിറയുമെന്ന് ചുരുക്കം. എന്നിരുന്നാലും ഇറാൻ വിറക്കില്ലെന്നാണ് വിശകലന വിദഗ്‌ദർ പറയുന്നത്.























