വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അതിലൂടെ ലഭിക്കുന്ന വരുമാനം ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങളുമായി നിർബന്ധമായും പങ്കുവെക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സ്വമേധയാ വരുമാന പങ്കുവെക്കൽ സംവിധാനത്തിലേക്ക് വരാത്ത പക്ഷം, മറ്റ് രാജ്യങ്ങളിൽ നടപ്പിലാക്കിയതുപോലെ ഇന്ത്യയിലും ഇതിനായി പ്രത്യേക നിയമനിർമ്മാണം പരിഗണിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാർത്താ സ്ഥാപനങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ച് വലിയ വരുമാനം സമ്പാദിക്കുന്ന പ്ലാറ്റ്‌ഫോമുകൾ അവരുടെ ഉത്തരവാദിത്തം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ അവയിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ മുഖമോ ശബ്ദമോ ഉപയോഗിച്ച് സിന്തറ്റിക് അല്ലെങ്കിൽ എഐ അടിസ്ഥാനത്തിലുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, അത്തരം ഉള്ളടക്കങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ നിന്ന് സ്വതന്ത്ര ഉള്ളടക്ക സ്രഷ്ടാക്കളുവരെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



