മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനുള്ള ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ അഭ്യർത്ഥന നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നിരസിച്ചു. ഇന്ന് രാവിലെ തന്നെയാണ് പുഷ്പാർച്ചനയ്ക്ക് അനുമതി തേടി ബന്ധപ്പെട്ടവർ എൻഎസ്എസുമായി ബന്ധപ്പെടിയത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘടന അനുമതി നിഷേധിച്ചതെന്നാണ് വിവരം.
നാളെ ചങ്ങനാശേരിയിലെ എസ് ബി കോളേജിൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്. ഈ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു മന്നം സമാധിയിലെ പുഷ്പാർച്ചനയും പരിഗണിച്ചിരുന്നത്. അനുമതി ലഭിക്കാതായതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ കേരള പര്യടന ഷെഡ്യൂളിൽ മാറ്റം വരുത്തി പുതുക്കിയ പരിപാടിപ്പട്ടിക പുറത്തിറക്കുമെന്നാണ് സൂചന.
സംഭവം സംസ്ഥാന രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. എൻഎസ്എസിന്റെ തീരുമാനം സംബന്ധിച്ച് വിവിധ വ്യാഖ്യാനങ്ങളാണ് ഉയരുന്നത്. സംഘടന ഔദ്യോഗികമായി വിശദീകരണം നൽകുമോയെന്ന കാര്യവും ശ്രദ്ധേയമാണ്.























