ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട കുറ്റവാളിയെ ഇറാൻ വധിച്ചെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേൽ- യുഎസ്, ഇറാൻ സംഘർഷം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം നടക്കുന്ന ആദ്യത്തെ വധശിക്ഷ ആണിത്.
സയണിസ്റ്റ് ഭരണകൂടത്തിനായി രാജ്യത്തെ അതീവസുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും മൊസാദ് ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയ ആളുടെ വധശിക്ഷ ബുധനാഴ്ച രാവിലെ നടപ്പാക്കിയെന്നാണ് മിസാൻ ഓൺലൈൻ വെബ്സൈറ്റിൽ പറയുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേലും ഇറാനും തമ്മിൽ 12 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിന് ഇടയിലാണ് ഇയാൾ ഇറാൻ്റെ പിടിയിലാവുന്നത്.
ഇയാൾക്ക് ആറോളം യൂറോപ്യൻ രാജ്യങ്ങളിലും ടെൽ അവീവിലും അടക്കം പരിശീലനം ലഭിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്രയേലിൻ്റെ ചാരസംഘടനയായ മൊസാദിൻ്റെ ഏജന്റുമാരുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയതിന് അടക്കമുള്ള തെളിവുകൾ ഉണ്ടെന്നാണ് ഇറാൻ മാധ്യമം പറയുന്നത്.
ഇസ്രയേലിനായി ചാരവൃത്തി ചെയ്തുവെന്ന് ആരോപിക്കപ്പെട്ട, ഇറാനിൽ നിന്നുകൊണ്ട് മൊസാദിന് വിവരം കൈമാറിയെന്ന് പറയപ്പെടുന്ന നിരവധി പേരെ ഇറാൻ വധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇക്കഴിഞ്ഞ ജനുവരി ഏഴിന് ഇറാൻ വധിച്ചയാളാണ് അലി അർദേസ്താനി.























