ലോകത്തിലെ ഏറ്റവും വലിയ എണ്ണൽ പ്രക്രിയയായ 2027 -ലെ സെൻസസിൻ്റെ ആദ്യ ഘട്ടം ബുധനാഴ്‌ച ആരംഭിച്ചു. ആദ്യമായി ഡിജിറ്റലായി നടത്തും. ഇത് ഇന്ത്യയുടെ പതിനാറാം സെൻസസും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെ സെൻസസുമാണ്. ആദ്യമായി, പൗരന്മാർക്ക് സ്വയം എണ്ണാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
2027 -ലെ സെൻസസിൻ്റെ റഫറൻസ് തീയതി 2027 മാർച്ച് 1ന് 00:00 മണിക്കൂറാണ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്, മഞ്ഞുമൂടിയ ജമ്മു കാശ്‌മീരിലെ നോൺ- സിങ്ക്രണസ് പ്രദേശങ്ങൾ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ എന്നിവക്ക് റഫറൻസ് തീയതി 2026 ഒക്ടോബർ 1ന് 00:00 മണിക്കൂർ ആയിരിക്കും.
സെൻസസ് പ്രക്രിയയുടെ വിശദാംശങ്ങൾ
സെൻസസ് രണ്ട് ഘട്ടങ്ങളായി നടത്തും. ഒന്നാം ഘട്ടം- വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസും (HLO)- 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും.
ഓരോ സംസ്ഥാനവും/ കേന്ദ്രഭരണ പ്രദേശവും അവരുടെ സൗകര്യത്തിന് അനുസരിച്ച് 30 ദിവസത്തെ കാലയളവിൽ ഈ പ്രക്രിയ നടത്തും. അതിനുമുമ്പ് 15 ദിവസത്തെ സ്വയം എണ്ണൽ സമയം ഉണ്ടായിരിക്കും.
ഈ ഘട്ടത്തിൽ ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങൾ, ഗാർഹിക ആസ്‌തികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ഒന്നാം ഘട്ടത്തിനായുള്ള ചോദ്യാവലി 2026 ജനുവരിയിൽ വിജ്ഞാപനം ചെയ്‌തു.
രണ്ടാം ഘട്ടം- ജനസംഖ്യാ കണക്കെടുപ്പ് (PE)- 2027 ഫെബ്രുവരിയിൽ നടത്തും. എന്നിരുന്നാലും, ലഡാക്കിലും ജമ്മു കാശ്‌മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിയ പ്രദേശങ്ങളിലും ഇത് 2026 സെപ്റ്റംബറിൽ നടക്കും.
സിസിപിഎയുടെ തീരുമാനപ്രകാരം, രണ്ടാം ഘട്ടത്തിൽ ജാതി കണക്കെടുപ്പും നടത്തും. ഈ ഘട്ടത്തിൽ ജനസംഖ്യാ ശാസ്‌ത്രം, സാമൂഹിക- സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, കുടിയേറ്റം, പ്രത്യുൽപാദനക്ഷമത എന്നിവയെ കുറിച്ചുള്ള വ്യക്തിഗത തലത്തിലുള്ള ഡാറ്റ ശേഖരിക്കും.
വിശദമായ ഷെഡ്യൂളുകളും ചോദ്യാവലിയും പിന്നീട് അറിയിക്കും. വിവിധ സംസ്ഥാനങ്ങളിലെ ഹൗസ്‌ലിസ്റ്റിംഗ് തീയതികൾ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ക്രമീകരിച്ച സമയ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി (എൻഡിഎംസി, ഡൽഹി കന്റോൺമെന്റ്), ഗോവ, കർണാടക, ലക്ഷദ്വീപ്, മിസോറം, ഒഡീഷ, സിക്കിം എന്നിവിടങ്ങളിൽ ഏപ്രിൽ 16 മുതൽ മെയ് 15 വരെ ഭവന പട്ടിക തയ്യാറാക്കും, ഏപ്രിൽ 1 മുതൽ 15 വരെ സ്വയം കണക്കെടുപ്പും നടത്തും.
മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ചണ്ഡീഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ മെയ് 1 മുതൽ മെയ് 30 വരെ ഭവന പട്ടിക തയ്യാറാക്കും, ഏപ്രിൽ 16 മുതൽ 30 വരെ സ്വയം കണക്കെടുപ്പ് നടത്തും.
2027 -ലെ സെൻസസിനായി 11,718.24 കോടി രൂപയുടെ വിഹിതം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഔദ്യോഗിക പ്രസ്‌താവന പ്രകാരം, സെൻസസ് ഡിജിറ്റൽ മാർഗങ്ങളിലൂടെ ആയിരിക്കും നടത്തുക.
സ്‌മാർട്ട് ഫോണുകൾ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി എണ്ണൽക്കാർ ഡാറ്റ ശേഖരിച്ച് അപ്‌ലോഡ് ചെയ്യും. രണ്ട് ഘട്ടങ്ങളിലും ഒരു സ്വയം എണ്ണൽ പോർട്ടലും ലഭ്യമാകും. ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 16 ഭാഷകളിൽ പിന്തുണയുണ്ടാകും. -ഉറവിടം: ANI



