| ശ്രീകാന്ത് പികെ
മലയാള മാദ്ധ്യമ പ്രവർത്തകർക്കിടയിലെ “വർഗ്ഗ ബോധ”മുണരുന്ന സന്ദർഭങ്ങൾ ശാസ്ത്ര ലോകം പഠന വിധേയമാക്കേണ്ടുന്ന ഒരു സംഗതിയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി മാദ്ധ്യമ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന പ്രധാന വിഷയമെന്താണ്? അത് ‘മാധ്യമം’ എന്ന മാദ്ധ്യമ സ്ഥാപനത്തിലെ തൊഴിലാളി പണി മുടക്കാണ്. ശമ്പളം ലഭിക്കാതെ മാസങ്ങളോളം പണിയെടുക്കേണ്ടി വന്ന തൊഴിലാളികൾ ഏറെ കാലം തൊഴിൽ സമരം ചെയ്തു. ആ സമരം ചെയ്ത തൊഴിലാളികളോട് മാനേജ്മെന്റ് പ്രതികാര നടപടി കൈക്കൊണ്ടു.
സമരം ചെയ്തവരെ പോരാഞ്ഞ് അതിന് ഐക്യദാർഢ്യം നൽകിയ വിരലിലെണ്ണാവുന്ന മാദ്ധ്യമ പ്രവർത്തകരെ പോലും ജമാ അത്തെ ഇസ്ലാമി പ്രവർത്തക – അനുഭാവി വൃന്ദങ്ങൾ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു – പരിഹസിച്ചു – സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ ‘സൈബർ ആക്രമണം’ നടത്തി. വനിതകളായ അറിയപ്പെടുന്ന മുതിർന്ന മാദ്ധ്യമ പ്രവർത്തകരടക്കം പലരും ഈ സൈബർ ആക്രമണങ്ങൾക്ക് വിധേയമായി.
ജേർണലിസ്റ്റ് ഫ്രറ്റേണിറ്റിയിൽപ്പെട്ട തൊണ്ണൂറ് ശതമാനവും അവരുടെ സമരമോ അതിന് ശേഷം നേരിട്ട സൈബർ അധിക്ഷേപങ്ങളോ കണ്ട ഭാവം നടിച്ചിരുന്നില്ല.
ഈ സൈബറിടത്ത് വി. ടി ബൽറാം – രാഹുൽ മാങ്കൂട്ടം സ്കൂൾ ഓഫ് പൊളിറ്റിക്സ് ബ്രീഡിങ് നടത്തി വളർത്തിയ പെർവേട്ട് സംഘങ്ങളുടെ അനുപാത രഹിതമായ സ്ലട് ഷെയിമിങ് അടക്കമുള്ള ആക്രമണങ്ങൾക്ക് വിധേയമായി രാഷ്ട്രീയ പോസ്റ്റുകൾ തന്നെ ഉപേക്ഷിച്ച് ഉൾവലിയേണ്ടി വന്ന ഇടതുപക്ഷ വനിതകളിൽ അറിയപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരുമുണ്ട്. എന്തിന്, രാഹുൽ മാങ്കൂട്ടം വിവാദം കത്തി നിൽക്കുന്ന കാലത്ത് ഒരു കേസിലെ പരാതിക്കാരിയുടെ കൂടെ നിന്ന് പോസ്റ്റിട്ടതിന് മാങ്കൂട്ടം സേന ഒരു മാദ്ധ്യമ പ്രവർത്തകക്കെതിരെയും, പി. മോഹനൻ മാഷിന്റെ മരുമകളായി എന്ന കാരണത്താൽ അറിയപ്പെടുന്ന മറ്റൊരു മാദ്ധ്യമ പ്രവർത്തകക്കെതിരെയും കേട്ടാലറക്കുന്ന തെറിവിളി ആഘോഷവും സോളാർ കേസിലെ സരിതയുടെ ഫോട്ടോയുടെ കൂടെയൊക്കെ എഡിറ്റ് ചെയ്ത് സ്ലട് ഷെയിമിങ്ങുമൊക്കെ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി ‘സൈബർ അക്രമം’ നടത്തിയിയിരുന്നു. അന്നും ഭൂരിഭാഗം മീഡിയ ഫ്രറ്റേണിറ്റിക്കും അവർക്ക് അനുഭാവം നൽകി മുന്നോട്ട് വരണമെന്ന് തോന്നിയിരുന്നില്ല.
ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണം നടക്കുന്ന ഒരു മേഖലയാണ് മാദ്ധ്യമ മേഖല. ഒന്നാം ലെയറിൽ നിൽക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസുള്ള കുറച്ച് പേർക്കൊഴികെ ഭൂരിഭാഗം പേർക്കും ചെയ്യുന്ന പണിക്ക് മാന്യമായി ജീവിക്കാനുള്ള സാലറി പോലും ലഭിക്കുന്നില്ല. മാനേജ്മെന്റ് മുക്കിയതും മുക്കാത്തതുമൊക്കെയായ തൊഴിലിടത്തെ അനവധി ലൈംഗീക ചൂഷണ പരാതികളും വിവരങ്ങളുമൊക്കെ പല മാദ്ധ്യമ പ്രവർത്തകരാലും സോഷ്യൽ മീഡിയ വഴി തന്നെ പറഞ്ഞത് പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. ഒരു കാലത്തും ഈ തൊഴിൽ ചൂഷണങ്ങൾക്കെതിരെ മാദ്ധ്യമ പ്രവർത്തകരോ അവരുടെ സംഘടനയോ ഒറ്റക്കോ തെറ്റക്കോ ഒന്നും ഇത് പോലെ പ്രതികരിച്ചത് നമ്മളാരും കണ്ടിട്ടില്ല.
രണ്ട് നാൾ മുന്നെയാണ് ഭരണം മാറിയാൽ പണി കൊടുക്കേണ്ട, എന്തിന് ശാരീരിക ആക്രമണമടക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് ചില മാദ്ധ്യമ പ്രവർത്തകരുടെ ഫോട്ടോയടക്കം പ്രചരിപ്പിച്ച് കോൺഗ്രസുകാർ ആഘോഷിക്കുന്നത് നമ്മളൊക്കെ കണ്ടത്. ഹർഷൻ, സനീഷ്, ഡോ: അരുൺ കുമാർ, ആന്റോ അഗസ്റ്റിൻ എന്നിങ്ങനെ മലയാള ടെലിവിഷൻ രംഗത്തെ ഗ്ലാമറൊട്ടും കുറയാത്ത മാദ്ധ്യമ പ്രവർത്തകക്കെതിരെയായിട്ട് പോലും അവരുടെ ഫോട്ടോയിട്ട് ആരും ഐക്യദാർഢ്യം നൽകുന്നത് നമ്മളാരും കണ്ടിട്ടില്ല.
സ്മൃതി പരുത്തിക്കാട് എന്ന, താൻ ചെയ്യുന്നതാണ് മാദ്ധ്യമ പ്രവർത്തനമെന്ന് വിശ്വസിച്ച് ചാനൽ ഫ്ലോറിൽ കുശുമ്പും കുന്നായ്മയും ഘോഷ്ടിയും കാണിക്കുന്ന, ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിയുടെ അത്ര പോലും സാമാന്യ ലോജിക് ഉപയോഗിക്കാതെ തന്റെ കോൺഗ്രസ് പക്ഷത്തെ കോൺഗ്രസ് നേതാക്കളേക്കാൾ കഷ്ടപ്പെട്ട് ന്യായീകരിക്കാൻ ശ്രമിക്കുന്ന ഒരാൾ, തന്റെ വാദം ന്യായീകരിക്കാനായി ദുരന്ത ബാധിതരായ മനുഷ്യരെ അനാവശ്യമായ ചക്കളത്തിപ്പോരിലേക്ക് വലിച്ചിഴച്ച് അവരെ അപമാനിച്ചു കൊണ്ട് കള്ളം പറഞ്ഞു. കഴിഞ്ഞ രണ്ട് നാൾ സോഷ്യൽ മീഡിയ ലെഫ്റ്റ് മുഴുവൻ അവർ ചെയ്തത് ഒരു രാഷ്ട്രീയ വിമർശനമായി പോലും അംഗീകരിക്കാത്ത കാര്യമാണെന്നും അവർ പറഞ്ഞത് പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.
അതിനിടയിൽ ഏതോ ചില ആളുകൾ അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലയിൽ ചില പോസ്റ്റുകളിടുന്നു. ലീഗുകാരുടെ ലോജിക്കിൽ വേണേൽ അത് യുഡിഎഫുകാർ ചെയ്ത് ഇടത് പക്ഷക്കാരുടെ തലയിലിട്ടതാണെന്ന് പറയാം. അതേതായാലും മോശമായ – എതിർക്കപ്പെടേണ്ട കാര്യം തന്നെയാണ്. ഇന്നലെ ജേർണലിസം ഡിപ്ലോമ പാസായവൻ മുതൽ മാദ്ധ്യമ ഫ്രറ്റേണിറ്റി സകുടുംബം സ്മൃതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. എന്തിനധികം പറയുന്നു ഏതോ നാല് ഊച്ചാളി ഫെയ്ക് ഐഡികൾ കാണിച്ച അതിന് സി.പി.ഐ.(എം) ജനറൽ സെക്രട്ടറി തന്നെ അപലപിക്കുന്നു. വേണ്ടത് തന്നെയാണ്. അപലപിക്കപ്പെടാനും വേണം യോഗം. രാജൻ മിനിസ്റ്ററേയും പിണറായിയേയും കാണാൻ പോയ ആ ദുരന്ത ബാധിതരായ മനുഷ്യരെ കൊണ്ട് മാപ്പ് പറയിക്കുമോ എന്തോ..



