പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നു. നാൽപത് മിനുട്ടോളമാണ് ഇരുനേതാക്കളും സംസാരിച്ചതെന്നാണ് റിപ്പോർട്ട്. ഇറാൻ-യുഎസ് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മിൽ സംസാരിക്കുന്നത്.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ. താൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു എന്ന് ട്രംപ് മോദിയോട് പറഞ്ഞു എന്നാണ് യുഎസ് പ്രതിനിധി സെർജിയോ ഗോർ പറഞ്ഞത്. ‘വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഞങ്ങൾ അവലോകനം ചെയ്‌തു. എല്ലാ മേഖലകളിലും നമ്മുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്‌തു’; -എന്നാണ് ട്രംപുമായി സംസാരിച്ചതിന് ശേഷം മോദി എക്‌സിൽ കുറിച്ചത്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉപരോധം പാളി. ഉപരോധം ഏർപ്പെടുത്തിയ ആദ്യദിനം തന്നെ മൂന്ന് കപ്പലുകളാണ് കടലിടുക്ക് കടന്നത്. അമേരിക്കൻ ഉപരോധം നിലനിൽക്കെയാണ് ചൈനീസ് കപ്പലിന് പിന്നാലെ മറ്റ് കപ്പലുകളും ഹോർമൂസ് കടന്നെന്ന റിപ്പോർട്ടുകൾ വന്നത്.
ഇറാൻ എണ്ണക്കടത്തിൻ്റെ പേരിൽ യുഎസ് ഉപരോധം നേരിടുന്ന റിച്ച് സ്റ്റാറി, മുരളികിഷൻ എന്നീ കപ്പലുകളാണ് ചൊവാഴ്‌ച ഹോർമുസിലൂടെ കടന്നുപോയത്. പനാമ പതാക വഹിച്ച യുഎഇയിലെ ഹംരിയ തുറമുഖം ലക്ഷ്യമിട്ടുള്ള പീസ് ഗൾഫ് കപ്പലും ഹോർമുസ് കടന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം ഇറാൻ തുറമുഖം ലക്ഷ്യമിട്ടുള്ള കപ്പലുകൽ അല്ലാത്തതിനാലാണ് ഇവയെ ലക്ഷ്യം വെക്കാതിരുന്നതെന്നാണ് യുഎസ് സേനയുടെ പ്രതികരണം. പാകിസ്‌താൻ്റെ മധ്യസ്ഥതയിലുള്ള ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ച കരാറിലെത്താതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഹോർമൂസിൽ ഉപരോധം ഏർപ്പെടുത്തിയത്.



