...
Home News പരാജയപ്പെടാനുള്ള ബ്രസീലിന്റെ തീരുമാനം വര്‍ഗ താല്‍പ്പര്യത്തിന്റേത് കൂടിയാവുന്നു

പരാജയപ്പെടാനുള്ള ബ്രസീലിന്റെ തീരുമാനം വര്‍ഗ താല്‍പ്പര്യത്തിന്റേത് കൂടിയാവുന്നു

തോല്‍വിയുടെ തീരത്ത് നില്‍ക്കുമ്പോഴും ജയിച്ച ടീമിന്റെ തലയെടുപ്പ് ലോകത്ത് ഒരു ഫുട്‌ബോള്‍ ടീമിന് മാത്രമേ അവകാശപ്പെടാനാവു. അതാണ് ബ്രസീല്‍.

252

| പ്രീജിത്ത് രാജ്

ബ്രസീലിന്റെ തോല്‍വിയില്‍ വിജയികളായത് കാമറൂണാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും ഖത്തറിലെത്തിയ കാമറൂണ്‍ കണ്ണീരണിയാതെ തിരിച്ചുപോവുന്നത് ബ്രസീലിന്റെ കളിഹൃദയത്തിന്റെ വിശാലത കൊണ്ടാണ്. ഇരുപതിലേറെ അവസരങ്ങള്‍ ഉണ്ടായിട്ടും കാമറൂണിന്റെ വല കുലുങ്ങാന്‍ പാടില്ലെന്ന ദൃഡനിശ്ചയം ബ്രസീല്‍ നേരത്തെ കൈക്കൊണ്ടിരുന്നുവെന്ന് തോന്നുന്നു. തോറ്റാലും ജയിച്ചാലും ജി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലേക്കെത്തുമെന്ന് ബ്രസീലിനറിയാമായിരുന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്തിലെ പാവപ്പെട്ട ഫുട്‌ബോള്‍ ആരാധകരുടെ സന്തോഷത്തിന് തിരികൊളുത്തിയിട്ട് പ്രീ ക്വാര്‍ട്ടറില്‍ കളിക്കാമെന്ന ബ്രസീലിന്റെ തീരുമാനം വര്‍ഗ താല്‍പ്പര്യത്തിന്റേതുകൂടിയാവുന്നു.

ഫുട്‌ബോളില്‍ ജയവും പരാജയവും അനിവാര്യമാണ്. ബ്രസീലിന് അത് നന്നായി അറിയാം. രണ്ടാം ലോകയുദ്ധത്തിനുശേഷം 1950ല്‍ ബ്രസീലില്‍ ലോകകപ്പ് ഫുട്‌ബോള്‍ പുനരാരംഭിച്ചപ്പോള്‍, ചരിത്രം കണ്ട എക്കാലത്തെയും ആവേശകരമായ കലാശക്കളി ഫുട്‌ബോള്‍ ലോകത്തിന് മറക്കാനാവില്ല. അന്നൊരു ജൂലൈ 16ന് മാറക്കാന സ്റ്റേഡിയത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും ഉറുഗ്വേയും നേര്‍ക്കുനേര്‍ നിന്നു. മൈതാനം ഇരമ്പിയാര്‍ക്കുന്ന ആവേശത്തില്‍ അഡമിര്‍, സീസിന്യോ, ജയര്‍ കൂട്ടുകെട്ടിന്റെ ഒത്താശയോടെ ഫ്രായിക്ക ബ്രസീലിനെ മുന്നിലെത്തിച്ചു.

മിനിട്ടുകള്‍ക്കകം ഉറുഗ്വേയുടെ ക്യാപ്റ്റര്‍ വരേലയുടെ നേതൃത്വത്തില്‍ മനോഹരമായ ഒരു ഗോളിന്റെ ചിത്രം ആ മൈതാനത്ത് സമനില വരച്ചു. മാറക്കാന സ്റ്റേഡിയത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം പടപടാ മിടിച്ച നിമിഷങ്ങളില്‍ കാല്‍പ്പന്ത് കളിയുടെ സമസ്തസൗന്ദര്യവും പുറത്തെടുത്ത കളിയഴകില്‍ മധ്യനിരക്കാരന്‍ പെരസിന്റെ കാലില്‍നിന്ന് ഉയര്‍ന്നുവന്ന പന്ത് ചാടിപ്പിടിച്ച് ഘിഗ്ഗിയ ഒരു വോളിയോടെ ലക്ഷ്യം വച്ചപ്പോള്‍ അത് തടയാനുള്ള ശ്രമത്തില്‍ ഗോളി ബാര്‍ബോസ നിലത്തുകിടന്നുരുളുന്നത് മാത്രമേ ബ്രസീലുകാര്‍ കണ്ടുള്ളു. രണ്ട് ഒന്ന്.

ഉറുഗ്വേ ലോകചാമ്പ്യന്‍മാരായി. മാറക്കാനയില്‍, തങ്ങളുടെ തട്ടകത്തില്‍ നേരിട്ട പരാജയത്തില്‍ ബ്രസീലുകാര്‍ തളര്‍ന്നുപോയില്ല. തുടര്‍ന്ന് 1958ലും 1962ലും 1970ലും 1994ലും 2002ലും ലോകകപ്പ് ഉയര്‍ത്തിയ ഫുട്‌ബോള്‍ സാമ്രാജ്യമാണ് ബ്രസീല്‍. സൗദിഷേക്ക് കുടിക്കുന്നതിനിടയില്‍ ഫുട്‌ബോളിന്റെ ചരിത്രം മനസ്സിലാക്കുന്നതും ഏവര്‍ക്കും നന്നായിരിക്കും.

തോല്‍വിയുടെ തീരത്ത് നില്‍ക്കുമ്പോഴും ജയിച്ച ടീമിന്റെ തലയെടുപ്പ് ലോകത്ത് ഒരു ഫുട്‌ബോള്‍ ടീമിന് മാത്രമേ അവകാശപ്പെടാനാവു. അതാണ് ബ്രസീല്‍. കളിക്കളത്തില്‍ പൂര്‍ണപ്രഭ ചൊരിയുന്ന ബ്രസീലിന്റെ സാംബ മാജിക്കിന്റെ തിളക്കം കെടുത്താന്‍ കവിതയെഴുത്താണ് ഫുട്‌ബോളെന്ന് കരുതുന്നവര്‍ക്ക് സാധിക്കില്ല. ബ്രസീലിന്റെ പ്രകമ്പനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു ഭൂകമ്പത്തിലെന്നപോലെ ലോക ഫുട്ബോള്‍ രംഗത്തെ അത് എക്കാലത്തും പിടിച്ചുകുലുക്കും. സഹിച്ചിരുന്ന് ഞങ്ങളുടെ പിള്ളേരുടെ കളിയഴക് കാണുക, ആസ്വദിക്കുക. ശാന്തരായിരിക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.