ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വെറും 13 പന്തുകളിൽ നിന്ന് അർധ സെഞ്ചുറി തികച്ചാണ് ഉർവിൽ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ഇതോടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി എന്ന യശസ്വി ജയ്‌സ്വാളിന്റെ (13 പന്ത്) റെക്കോർഡിനൊപ്പവും താരം എത്തി.
സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉർവിൽ, ആദ്യ പന്ത് മുതൽ ലഖ്‌നൗ ബൗളർമാരെ കടന്നാക്രമിച്ചു. നേരിട്ട ആദ്യ എട്ട് പന്തുകളിൽ നിന്ന് ആറ് സിക്‌സറുകൾ പറത്തിയ അദ്ദേഹം 41 റൺസ് അടിച്ചുകൂട്ടി. ആദ്യ 10 പന്തുകളിൽ നിന്ന് 42 റൺസ് നേടിയതോടെ, ഐ.പി.എല്ലിൽ പത്ത് പന്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഉർവിൽ സ്വന്തമാക്കി. 2015-ൽ എ.ബി. ഡിവില്ലിയേഴ്‌സും 2023-ൽ യശസ്വി ജയ്‌സ്വാളും 10 പന്തിൽ നിന്ന് നേടിയ 41 റൺസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ലഖ്‌നൗ ബൗളർമാരായ ആവേശ് ഖാൻ, ദിഗ്വേഷ് സിങ് റാഠി, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഉർവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. അഞ്ചാം ഓവറിലും ആറാം ഓവറിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ഉർവിൽ പട്ടേലും ചേർന്ന് 25 റൺസ് വീതമാണ് അടിച്ചെടുത്തത്. നേരിട്ട ആദ്യ 11 പന്തിൽ നിന്ന് ഏഴ് സിക്‌സറുകൾ എന്ന അപൂർവ നേട്ടവും ഈ ഇന്നിങ്‌സിലൂടെ ഉർവിൽ കരസ്ഥമാക്കി.
തന്റെ അവിശ്വസനീയമായ ഈ നേട്ടം അച്ഛന് സമർപ്പിച്ച ഉർവിന്റെ പ്രവർത്തി സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളെ വികാരാധീനരാക്കി. അർധ സെഞ്ചുറി തികച്ച ഉടൻ പോക്കറ്റിൽ നിന്ന് ഒരു കടലാസ് കഷണം പുറത്തെടുത്ത് താരം ഉയർത്തിക്കാട്ടി. ‘ഇത് നിങ്ങൾക്ക് വേണ്ടിയാണ് പപ്പാ’ (This is for you Papa) എന്ന് ഇംഗ്ലീഷിലും ഏതാനും വരികൾ തന്റെ മാതൃഭാഷയായ ഗുജറാത്തിയിലും ആ കത്തിൽ ഉണ്ടായിരുന്നു. കൈകൾ കൂപ്പി പ്രാർത്ഥനയോടെ തന്റെ നേട്ടം അച്ഛന് സമർപ്പിച്ച ഈ നിമിഷം മത്സരത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായി മാറി.



