ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച വൈകിട്ട് നാലരയോടെ ‘രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡി’ലാണ് സംഭവം. ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം. 1600 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള ഉരുക്കിയ ഇരുമ്പാണ് മറിഞ്ഞതെന്നും അവർ പറയുന്നു. കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് സെക്ഷനിലാണ് അപകടമുണ്ടായത്.
ഇതുവരെ അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. അതേസമയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക കുറിപ്പില്‍ നിരവധി തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്നാണ് മരണസംഖ്യ വ്യക്തമാക്കാതെ അറിയിച്ചിരിക്കുന്നത്.
അതേസമയം ഉരുക്കിയ നിലയിലുള്ള സ്റ്റീല്‍ വഹിച്ചിരുന്ന ലാഡില്‍ പ്രവര്‍ത്തന രഹിതമായെന്നും ഇതിലുണ്ടായിരുന്ന തിളച്ച നിലയിലുള്ള സ്റ്റീല്‍ തൂവിയാണ് അപകടം നടന്നതെന്നുമാണ് മറ്റൊരു വിവരം. അതികഠിനമായ ചൂടിലും തീപിടിത്തതിലും കുടുങ്ങി പരിസരത്തുണ്ടായ തൊഴിലാളികള്‍ മരിക്കുകയാണ് ഉണ്ടായതെന്ന് പ്രാദേശിക ട്രേഡ് യൂണിയന്‍ നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.



