കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ യുഡിഎഫ് സർക്കാർ ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുക ആണെന്ന രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. ബി അശോക് ഐഎഎസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിമർശനവുമായി രംഗത്തെത്തിയത്. ഭരണരംഗത്ത് ഡെഡ്ലി കോമ്പോയുമായി വിഡി മേനോൻ സതീശൻ എത്തിയിരിക്കുകയാണെന്നും പിഎസ് സഞ്ജീവ് വിമർശിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുന്നു യുഡിഎഫ്. ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വിഡി മേനോൻ സതീശൻ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ & ബി. അശോക് ഐഎഎസ് (സംഘി പ്രൊ &സംഘി പ്രൊ മാക്സ്) ഇനി തൊട്ട് ഇവർ ഭരിക്കും. അപ്പൊ ശരിക്കും റോജി എം ജോൺ ആരാണ്, എന്താണ് അദ്ദേഹത്തിൻ്റെ പണി? ഞങ്ങൾക്ക് അറിയാൻ കൗതുകം ഉണ്ടെന്നായിരുന്നു പിഎസ് സഞ്ജീവിൻ്റെ കുറിപ്പ്.
അതേസമയം, ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സർവകലാ ശാലകളിൽ കാവവൽക്കരണത്തിന് ഗവർണർക്ക് കൂട്ടുനിന്ന വ്യക്തിയാണ് ബി അശോകെന്നാണ് വിമർശനം. സർവ്വകലാശാല നിയമ ഭേദഗതിക്കെതിരെ സർവീസിൽ ഇരിക്കെ കുറുപ്പെഴുതിയ വ്യക്തി കൂടിയാണ് ബി അശോക് ഐഎഎസെന്നും അന്ന് എൽഡിഎഫ് മന്ത്രിസഭ ഒന്നടങ്കം അതൃപ്തി പ്രകടിപ്പിച്ചിരുന്നത് ആണെന്നും വിമർശനം ഉയരുന്നുണ്ട്.



