മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റി കേന്ദ്രസര്‍ക്കാര്‍. പരിശോധനക്കായി ഇക്കൊല്ലം ജനുവരിയില്‍ രൂപീകരിച്ച സമിതിയില്‍ നിന്നാണ് കേരള നിര്‍ദേശിച്ച വിദഗ്‌ദനെ ഒഴിവാക്കിയത്. ടികെ ശിവരാജനെയാണ് കേന്ദ്രം ഏകപക്ഷീയമായി മാറ്റിയത്. പകരം നിയമിച്ചിരിക്കുന്നത് യുപി സ്വദേശിയായ എംഎല്‍ ശര്‍മയെയാണ്.
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചതാണ് സമഗ്ര സുരക്ഷ പരിശോധന സമിതി. ടികെ ശിവരാജന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുക ആയിരുന്നു എന്നാണ് കേന്ദ്രത്തിൻ്റെ വിശദീകരണം. കേന്ദ്ര ജലകമ്മീഷന്‍ മുന്‍ ചീഫ് എഞ്ചിനീയറാണ് അദ്ദേഹം. ഐഐടി റൂര്‍ക്കേയിലെ പ്രൊഫസറാണ് എംഎല്‍ ശര്‍മ.
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷിയാണ് സമിതി ചെയര്‍മാന്‍. ഈ മാസം 16-നാണ് നിയമനം സംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. എന്നാല്‍ ശിവരാജനെ മാറ്റിയത് സംബന്ധിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.


