ഖത്തറിൽ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം. അപകടത്തിൽ 18 ഓളം പേരെ കാണാതാവുകയും 54 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവർക്കായി തിരച്ചിൽ നടത്താൻ ഖത്തർ ഇൻ്റെർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിനെ വിന്യസിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്‌ച രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ഖത്തർ എനർജിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള സ്ഥലമാണിത്. എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ പ്രദേശത്തെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിൻ്റെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സാങ്കേതിക പിഴവുണ്ടായെന്നാണ് ആഭ്യന്തര മന്ത്രാലയവും ഖത്തർ എനർജിയും വ്യക്തമാക്കുന്നത്.
പൊതുജന സുരക്ഷക്ക് അപകടമുണ്ടാക്കുന്ന ഒരു ചോർച്ചയും നിലവിൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ദോഹയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ (50 മൈൽ) വടക്കായി സ്ഥിതി ചെയ്യുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി സൗകര്യമുള്ള സ്ഥലമാണ്. ആഗോള വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗവും ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
ഇറാനിയൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ലക്ഷ്യമിട്ടതിനെ തുടർന്ന് വ്യാവസായിക കേന്ദ്രത്തിന് “കാര്യമായ നാശനഷ്‌ടങ്ങൾ” സംഭവിച്ചതായി മാർച്ചിൽ ഖത്തർ സർക്കാർ പ്രഖ്യാപിച്ചു.


