കേരളത്തിലെ യുഡിഎഫ് സർക്കാർ കന്നി ബജറ്റിൽ മുന്നോട്ടുവെച്ച മദ്യനയത്തിലും കരിമണൽ ഖനന തീരുമാനത്തിലും അതൃപ്‌തി പരസ്യമാക്കി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സർക്കാരിൻ്റെ മദ്യനയത്തിലും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട തീരുമാനത്തിലും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കെല്ലാം ഈ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിന് ഉടൻ പരിഹാരം കാണാൻ മുഖ്യമന്ത്രി വിഡി സതീശനോട് ആവശ്യപ്പെട്ടു.
മദ്യനയവുമായി ബന്ധപ്പെട്ട് പല ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അവ പരിഹരിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പാർട്ടിക്കുള്ളിലും മുന്നണിയിലും കൃത്യമായ ചർച്ചകൾ നടക്കണമെന്നും കെസി വേണുഗോപാൽ ഓർമ്മിപ്പിച്ചു. തീരദേശ മേഖലയിലെ കരിമണൽ ഖനനം സംബന്ധിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുമായും രാഷ്ട്രീയ പാർട്ടികളുമായും കൃത്യമായ ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
പൊതുമേഖലയിൽ പോലും കരിമണൽ ഖനനം പാടില്ലെന്നതാണ് കോൺഗ്രസ് നിലപാട്. സ്വകാര്യ മേഖലക്ക് അനുമതി നൽകുന്നത് അംഗീകരിക്കാനാവില്ല. നിലവിലെ തീരുമാനങ്ങൾ സർക്കാർ തിരുത്തേണ്ടതാണെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.


