പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി മമ്മൂട്ടിയും കുടുംബവും. പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് കൂടിക്കാഴ്‌ച. മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ചു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്.
മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭവനക്കാണ് മമ്മൂട്ടി പുരസ്‌കാരത്തിന് അർഹനായത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ യാത്രയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ ബഹുമതി. 1998ൽ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള അഞ്ചുപേരാണ് രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പത്മവിഭൂഷൺ പുരസ്‌കാരം ജസ്റ്റിസ് കെടി തോമസും, പി നാരായണനും ഏറ്റുവാങ്ങി. മമ്മൂട്ടിക്കൊപ്പം വെളളാപ്പളളി നടേശനും പത്മഭൂഷൺ ഏറ്റുവാങ്ങി. കലാമണ്ഡലം വിമലാ മേനോൻ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി.
പത്മ പുരസ്‌കാരങ്ങളുടെ രണ്ടാംഘട്ട വിതരണത്തിൽ 65 പേരാണ് ഇന്ന് അവാർഡുകൾ ഏറ്റുവാങ്ങിയത്. ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റനുമായിരുന്ന രോഹിത് ശർമ, സിനിമാതാരം ആർ. മാധവൻ എന്നിവരും പദ്‌മശ്രീ ഏറ്റുവാങ്ങി. എട്ട് മലയാളികൾക്കാണ് പത്മ അവാർഡുകൾ ലഭിച്ചത്.


