അദാനി ഗ്രൂപ്പിൻ്റെ 2026-ലെ വാർഷിക പൊതുയോഗം ബുധനാഴ്‌ച നടന്നു. അടിസ്ഥാന സൗകര്യ വികസനവും ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസും ഇന്ത്യയുടെ വളർച്ചയുടെ രണ്ട് എഞ്ചിനുകളായി മാറുമെന്ന പ്രഖ്യാപനമായിരുന്നു ഈ യോഗം. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു.
‘അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കുക, ബുദ്ധിശക്തി പ്രയോജനപ്പെടുത്തുക’ എന്ന പ്രമേയത്തിൽ ഊന്നിയായിരുന്നു അദ്ദേഹം സംസാരിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ അദാനി ഗ്രൂപ്പ് മികച്ച സാമ്പത്തിക നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിൻ്റെ മൊത്തം വരുമാനത്തിൽ 7.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം വരുമാനം 2.92 ലക്ഷം കോടി രൂപയായി ഉയർന്നു. ലാഭമാകട്ടെ 13.9 ശതമാനം വർധിച്ച് 46,376 കോടി രൂപയിലുമെത്തി.
ഈ വർഷം മാത്രം 1.5 ലക്ഷം കോടി രൂപയുടെ റെക്കോർഡ് മൂലധന നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തിയത്. ഊർജ മേഖലയിലും വൻ കുതിച്ചുചാട്ടം നടത്താൻ കമ്പനിക്കായി. ഊർജ സുരക്ഷ ലക്ഷ്യമിട്ട് വൻ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഓഫ്- ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് കമ്മീഷൻ ചെയ്‌തതും നിർണായകമായി.
‘അദാനി അറ്റോമിക് എനർജി’യിലൂടെ ആണവോർജ്ജ മേഖലയിലേക്കും അദാനി ഗ്രൂപ്പ് കാലെടുത്തു വെക്കുകയാണ്. 2035ഓടെ 10 ജിഗാവാട്ട് ശേഷിയാണ് ലക്ഷ്യമിടുന്നത്. ഭൂട്ടാനിലെ ഡിജിപിസിയുമായി (DGPC) ചേർന്ന് 5 ജിഗാവാട്ട് ജലവൈദ്യുത പദ്ധതിയും വികസിപ്പിക്കുന്നുണ്ട്.
അതേസമയം അദാനി പോർട്‌സ് വഴി കൈകാര്യം ചെയ്‌ത ചരക്ക് നീക്കം ഈ വർഷം 500 ദശലക്ഷം ടൺ കടന്നു. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ച് ആദ്യ വർഷത്തിൽ തന്നെ 10 ലക്ഷം ടി.ഇ.യു കടക്കാനായത് വലിയ നേട്ടമായാണ് വിലയിരുത്തൽ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമായതും നിർണായകമായി. 2025 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഈ വിമാനത്താവളം 90 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്.
ഗൂഗിളുമായി സഹകരിച്ച് വിശാഖപട്ടണത്ത് വൻകിട ഡാറ്റാ സെൻ്റെർ സ്ഥാപിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടത് മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്. 2030-ഓടെ 3 ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെൻ്റെർ പ്ലാറ്റ്‌ഫോമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം പ്രതിരോധ മേഖലയിൽ ഡ്രോണുകളും ആന്റി ഡ്രോൺ സംവിധാനങ്ങളും നിർമ്മിക്കുന്നതിനായി ലിയോനാർഡോ (Leonardo), എംബ്രയർ (Embraer) എന്നീ കമ്പനികളുമായും അദാനി ഗ്രൂപ്പ് സഹകരിക്കുന്നുണ്ട്.
അദാനി ഫൗണ്ടേഷൻ മുപ്പതാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ രാജ്യത്തെ 10 ദശലക്ഷം ആളുകളിലേക്ക് സേവനം എത്തിക്കാൻ സാധിച്ചതായി വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണ ഇന്ത്യയിലെ 1.25 ലക്ഷത്തിലധികം യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകി വരുന്നുണ്ട്. ഇനിയും നിരവധി പദ്ധതികളാണ് അദാനി ഗ്രൂപ്പിന്റേതായി അണിയറയിൽ തയ്യാറെടുക്കുന്നത്.
അഹമ്മദാബാദിലും മുംബൈയിലും 1000 ബെഡുകളുള്ള അത്യാധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളടങ്ങുന്ന ‘അദാനി ഹെൽത്ത് സിറ്റി’ സ്ഥാപിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. നേത്ര പരിചരണത്തിൻ്റെ എല്ലാ വശങ്ങളും സംയോജിപ്പിച്ച്, ബിഹാറിൽ ഐകെയർ ശൃംഖല യാഥാർത്ഥ്യമാക്കും.
അദാനി ഉന്നത വിദ്യാഭ്യാസ ഗവേഷണ സർവകലാശാലയും ഭുജിലെ ഗുജറാത്ത് അദാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും വഴി മികവിൻ്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കുകയാണെന്നും അദാനി അറിയിച്ചു. രാജ്യത്തിന്റെ ദീർഘകാല വളർച്ചക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം നൽകിക്കൊണ്ട് മുന്നോട്ട് പോകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വ്യക്തമാക്കി.


