ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെയും പാകിസ്താന്റെയും അന്തർവാഹിനികളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കടലിനടിയിലെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാൻ ഇന്ത്യ അത്യാധുനിക സെൻസർ ശൃംഖല ഒരുക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിക്കുന്ന ഈ പദ്ധതിക്ക് ‘അണ്ടർവാട്ടർ ഫൈബർ ഒപ്റ്റിക് സെൻസിംഗ് സിസ്റ്റം’ (UFOSS) എന്നാണ് പേരിട്ടിരിക്കുന്നത്. സമുദ്രത്തിനടിയിൽ സ്ഥാപിക്കുന്ന വിപുലമായ ഫൈബർ ഒപ്റ്റിക് ശൃംഖല വഴി ശത്രുരാജ്യങ്ങളുടെ ചാരപ്പണിക്ക് തടയിടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിആർഡിഒയുടെ കൊച്ചി ആസ്ഥാനമായുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL) ആണ് ഈ ബൃഹദ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കടലിന്റെ അടിത്തട്ടിൽ സ്ഥാപിക്കുന്ന അത്യാധുനിക സെൻസർ നോഡുകളെ ഫൈബർ ഒപ്റ്റിക് കേബിളുകൾ വഴി കരയിലുള്ള നിരീക്ഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ഇതിലൂടെ സമുദ്രത്തിനടിയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ വിശകലനം ചെയ്യാനും ശത്രു അന്തർവാഹിനികളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനും നാവികസേനയ്ക്ക് സാധിക്കും. പദ്ധതിയുടെ നിർമ്മാണത്തിനായി പങ്കാളികളെ കണ്ടെത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ ആണവ അന്തർവാഹിനികളുടെയും ഗവേഷണ കപ്പലുകളുടെയും സാന്നിധ്യം സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ട്. ഭാവിയിലെ യുദ്ധമുഖങ്ങളിൽ മുൻതൂക്കം നേടുന്നതിനായി ചൈനീസ് കപ്പലുകൾ ഈ മേഖലയിലെ കടലിന്റെ അടിത്തട്ട് മാപ്പ് ചെയ്യുന്നത് ഇന്ത്യയ്ക്ക് വലിയ സുരക്ഷാ വെല്ലുവിളിയാണ്. ഇതിനുപുറമെ, ചൈനീസ് നിർമ്മിതമായ ഹംഗോർ-ക്ലാസ് അന്തർവാഹിനികൾ പാകിസ്താൻ പുറത്തിറക്കിയതും ഭീഷണിയായി നിലനിൽക്കുന്നു. ആഴ്ചകളോളം വെള്ളത്തിനടിയിൽ ഒളിച്ചു കഴിയാൻ ശേഷിയുള്ള ഇത്തരം അന്തർവാഹിനികളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
നിലവിൽ വിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിച്ച് നടത്തുന്ന പട്രോളിംഗിന് ചില പരിമിതികളുണ്ട്; അവയ്ക്ക് കൃത്യമായ ഇടവേളകളിൽ മാത്രമേ നിരീക്ഷണം നടത്താൻ സാധിക്കൂ. എന്നാൽ ഈ പുതിയ സെൻസർ ശൃംഖല പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ 24 മണിക്കൂറും നിശബ്ദമായ നിരീക്ഷണം സാധ്യമാകും. ഇന്ത്യയുടെ സ്വന്തം അന്തർവാഹിനി നിർമ്മാണ പദ്ധതികൾക്കും നവീകരണത്തിനും കാലതാമസം നേരിടുന്ന സാഹചര്യത്തിൽ, കടലിനടിയിലെ ഈ ‘രഹസ്യക്കണ്ണ്’ നാവികസേനയുടെ പ്രതിരോധ ശേഷി ഗണ്യമായി വർദ്ധിപ്പിക്കും.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ അമേരിക്ക ഉപയോഗിച്ചിരുന്ന ‘സൗണ്ട് സർവൈലൻസ് സിസ്റ്റത്തിന്’ (SOSUS) സമാനമാണ് ഇന്ത്യയുടെ ഈ പദ്ധതി. ദക്ഷിണ ചൈനാ കടലിൽ ചൈന നിർമ്മിച്ച ‘അണ്ടർവാട്ടർ ഗ്രേറ്റ് വാളിന്’ ഇന്ത്യ നൽകുന്ന ശക്തമായ മറുപടിയായും ഇതിനെ കാണാം. ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉടനടി നിരീക്ഷണ വിമാനങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും കൈമാറുന്നതോടെ, ശത്രുക്കളുടെ ഏത് ഒളിച്ചുകടക്കലും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.
ഏകദേശം 48 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് 20 വർഷത്തെ പ്രവർത്തന കാലാവധിയാണ് പ്രതീക്ഷിക്കുന്നത്. സിസ്റ്റം ഇന്റഗ്രേഷൻ, കടലിനടിയിലെ കേബിൾ നിർമ്മാണം എന്നിവയിൽ വൈദഗ്ധ്യമുള്ള കമ്പനികളെ തിരഞ്ഞെടുക്കുന്നതിനായി സെപ്റ്റംബർ ഒന്ന് വരെ അപേക്ഷകൾ സ്വീകരിക്കും. ഇന്ത്യൻ മഹാസമുദ്രത്തെ പൂർണ്ണമായും നിരീക്ഷിക്കാൻ ശേഷിയുള്ള ഒരു സുരക്ഷാ വലയമായി ഈ ഫൈബർ ഒപ്റ്റിക് ഗ്രിഡ് മാറുമെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.


