മെഡിറ്ററേനിയൻ കടലിലെ ചെറുദ്വീപ് രാഷ്ട്രമായ മാൾട്ട യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര ദ്വീപായി തിരഞ്ഞെടുക്കപ്പെട്ടു. ബുക്ക് റിട്രീറ്റ്സ് നടത്തിയ പുതിയ പഠനത്തിലാണ് ഈ വിലയിരുത്തൽ പുറത്തുവന്നത്.
വെറും 316 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാൾട്ടയിൽ ഓരോ ചതുരശ്ര കിലോമീറ്ററിലും 38,000-ത്തിലധികം രാത്രി താമസങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ദ്വീപിലെ ജനസംഖ്യയെക്കാൾ ഏഴിരട്ടി കൂടുതൽ വിനോദസഞ്ചാരികളാണ് നിലവിൽ സന്ദർശിക്കുന്നത്.
സഞ്ചാരികളുടെ വർധിച്ച തിരക്കിനിടയിലും കൂടുതൽ സന്ദർശകരെ ആകർഷിക്കുകയാണ് മാൾട്ടീസ് സർക്കാരിന്റെ ലക്ഷ്യം. 2034ഓടെ വാർഷിക വിനോദസഞ്ചാരികളുടെ എണ്ണം 45 ലക്ഷമായി ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.
വലേറ്റ എന്ന യുനെസ്കോ ലോക പൈതൃക നഗരം, മനോഹരമായ ബീച്ചുകൾ, സമ്പന്നമായ ചരിത്ര പൈതൃകം, സജീവമായ നൈറ്റ് ലൈഫ്, വൈവിധ്യമാർന്ന ഭക്ഷ്യസംസ്കാരം എന്നിവയാണ് മാൾട്ടയെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നത്. മെല്ലിഹ ബേ, ഗോൾഡൻ ബേതുടങ്ങിയ സ്ഥലങ്ങളും പ്രധാന ആകർഷണങ്ങളാണ്.
വിനോദസഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാൻ പ്രധാന നഗരങ്ങൾക്കപ്പുറം ഗ്രാമപ്രദേശങ്ങളും കുറച്ച് ആളുകൾ മാത്രം സന്ദർശിക്കുന്ന ബീച്ചുകളും തെരഞ്ഞെടുത്ത് യാത്ര ചെയ്യണമെന്ന് ടൂറിസം വിദഗ്ധർ നിർദേശിക്കുന്നു.


