പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിന് മുന്നിൽ കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത കുത്തിയിരിപ്പ് സമരത്തിന് പിന്നിൽ അതീവ രഹസ്യമായി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാർക്ക് പോലും അവസാന നിമിഷം വരെ തങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതിഷേധത്തിന്റെ വിവരങ്ങൾ പോലീസിനോ കേന്ദ്ര സർക്കാരിനോ മുൻകൂട്ടി ലഭിക്കാതിരിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് പദ്ധതി അതീവ രഹസ്യമായി സൂക്ഷിച്ചത്. പ്രധാനമന്ത്രി വസതിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിൽ ജന്മദിനാശംസ അറിയിക്കാനാണ് എത്തേണ്ടതെന്ന് മാത്രമാണ് എംപിമാരെ അറിയിച്ചിരുന്നത്.
ജന്മദിന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തെ പിന്തുടരാൻ മാത്രമാണ് നിർദേശം ലഭിച്ചതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു കോൺഗ്രസ് എംപി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ലോക് കല്യാൺ മാർഗിൽ എത്തിയ ശേഷമാണ് അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കാനാണെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ ചേർന്നാണ് പ്രതിഷേധത്തിന്റെ തന്ത്രം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ഗാന്ധിയെ ബലമായി വാഹനത്തിൽ കയറ്റിയതും പ്രതിഷേധക്കാരെ റോഡിൽ നിന്ന് മാറ്റിയതും രാഷ്ട്രീയ വിവാദമായി.
പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതികരിച്ച പ്രിയങ്ക ഗാന്ധി, പ്രതിഷേധം ജനാധിപത്യ അവകാശമാണെന്നും കേന്ദ്ര സർക്കാർ വിമർശനങ്ങളെ ഭയപ്പെടുകയാണെന്നും ആരോപിച്ചു. അതേസമയം, രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ, “ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകർത്തതിന് പ്രധാനമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉത്തരവാദിത്തം ഏറ്റെടുക്കണം” എന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾക്ക് ‘സിപ്പ് ടൈ’ വിതരണം ചെയ്തതും ശ്രദ്ധേയമായി. അറസ്റ്റ് ചെയ്യുന്നതിനിടെ നേതാക്കൾ കൈകൾ പരസ്പരം ബന്ധിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനായിരുന്നു ഈ നീക്കം.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്, പാർലമെന്റിൽ നീറ്റ് വിഷയം ചർച്ച ചെയ്യാമെന്ന സർക്കാർ ഉറപ്പിന് ശേഷവും കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പിന്നീട് പുതിയ നിബന്ധന മുന്നോട്ടുവച്ചതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് കോൺഗ്രസിന്റെ നിലപാട്. രാജ്യത്തെ വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനാവില്ലെന്നും കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.


