ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന അന്വേഷണത്തിൽ എം.ആർ അജിത് കുമാറിനെതിരെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി വിവരം. കേസ് റഫർ ചെയ്യാൻ അന്വേഷണ സംഘത്തിന് നൽകിയ നിർദേശവുമായി ബന്ധപ്പെട്ട ഡിജിറ്റൽ സന്ദേശങ്ങളാണ് പ്രധാന തെളിവുകളിലൊന്ന്.
കേസ് റഫർ ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശമുണ്ടെന്ന തരത്തിൽ സന്ദേശം കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും അജിത് കുമാറിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേസ് റഫർ ചെയ്യാൻ അദ്ദേഹം നിരന്തരം സമ്മർദം ചെലുത്തിയെന്ന മൊഴിയാണ് എസ്‌ഐടിക്ക് ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മൂന്ന് ഡിവൈഎസ്‌പിമാരെ സസ്‌പെൻഡ് ചെയ്യാൻ ഡിജിപി തീരുമാനിച്ചേക്കും. ഇവർക്കെതിരായ നടപടിക്ക് ആഭ്യന്തരമന്ത്രി ശുപാർശ നൽകിയതായും റിപ്പോർട്ടുണ്ട്. രണ്ട് ഗ്രേഡ് എസ്‌ഐമാർക്കെതിരെയും അച്ചടക്ക നടപടി ഉണ്ടായേക്കും.
ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എം.ആർ അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. കേസ് അട്ടിമറിയിൽ ഇടപെട്ടതായി വ്യക്തമായതിനെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി സസ്‌പെൻഷന് അനുമതി നൽകിയത്. സസ്‌പെൻഷൻ നിലവിൽ വന്നതോടെ അജിത് കുമാറിൻ്റെ ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റ സാധ്യതയും തടസ്സപ്പെടും.
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ എസ്‌ഐടി റിപ്പോർട്ട് കഴിഞ്ഞ ദിവസം ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിക്കുകയും, അതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി പ്രഖ്യാപിക്കപ്പെട്ടത്.
ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലും എസ്‌ഐടി റിപ്പോർട്ടിലുണ്ട്. മർദനക്കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്തുകയും തെളിവില്ലെന്ന പ്രതീതി സൃഷ്ടിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എഡിജിപി അജിത് കുമാറിൻ്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് തിരുത്തിയതെന്നും മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴികൾ എസ്‌ഐടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.
ഇതിനിടെ, വിഷയത്തിൽ പ്രതികരിച്ച മന്ത്രി കെ. മുരളീധരൻ എം.ആർ. അജിത് കുമാർ പൊലീസ് സേനയ്ക്ക് അപമാനമാണെന്ന് ആരോപിച്ചു. കഴിഞ്ഞ പത്ത് വർഷമായി അജിത് കുമാർ ഭരണകൂടത്തിൻ്റെ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചു.


