ഡൽഹിയിൽ വിദ്യാർഥികൾ നയിക്കുന്ന പ്രതിഷേധത്തെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. സൈബർ സെൽ ഐജി പി. പ്രകാശിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് നിർദേശം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി.
ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലുമെന്ന് ടി.ജി. മോഹൻദാസ് പരാമർശിച്ചതായും, സമരത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്‌താവന നടത്തിയതായും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ടി.ജി മോഹൻദാസിനെതിരെ ഡിജിപിക്ക് യൂത്ത് കോൺഗ്രസും എസ്എഫ്‌ഐയും പ്രത്യേകം പരാതികൾ നൽകി. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും വനിതാ സാഹിതിക്കും പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ടി.ജി മോഹൻദാസിനെതിരെ കേസെടുക്കണമെന്നാണ് വനിതാ സാഹിതിയുടെ ആവശ്യം.


