വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര് ഉൾപ്പെട്ടിട്ടില്ല.
യൂണിടാക്ക് എംഡി സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, മുൻ യുഎഇ കോൺസുലേറ്റ് പിആർഒ പിഎസ് സരിത്ത് എന്നിവരും കുറ്റപത്രത്തിലുള്ള പ്രധാന പ്രതികളാണ്.
പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി യുഎഇ റെഡ് ക്രസന്റുമായി ഒപ്പുവെച്ച കരാർ പ്രകാരം ലഭിച്ച 21 കോടി രൂപയിൽ നിന്ന് നാല് കോടി രൂപ കമ്മീഷനായി പ്രതികൾ തട്ടിയെടുത്തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
മുൻ കോൺഗ്രസ് എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. അതേസമയം, മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർക്കും മുൻ ലൈഫ് മിഷൻ സിഇഒ യുവി ജോസിനുമെതിരായ അന്വേഷണം തുടരുകയാണ്. കേസിൽ ശിവശങ്കർ ഏഴാം പ്രതിയായാണ് ഉൾപ്പെട്ടിട്ടുള്ളത്.



