അമേരിക്കൻ കമ്പനികളായ ഓപ്പൺ എഐ , ആന്ത്രോപിക്ക് എന്നിവ വികസിപ്പിച്ചെടുത്ത അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഉപയോഗിച്ച് ചൈന തങ്ങളുടെ സൈനിക-പ്രതിരോധ സംവിധാനങ്ങൾക്ക് പരിശീലനം നൽകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലാണ് അമേരിക്കൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചൈന തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. അത്യാധുനിക എഐ ചിപ്പുകളും സാങ്കേതികവിദ്യകളും ചൈനയ്ക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് ഈ കുറുക്കുവഴി കണ്ടെത്തിയിരിക്കുന്നത്.
എൺപതിലധികം ചൈനീസ് അക്കാദമിക് പ്രബന്ധങ്ങളും പേറ്റന്റുകളും വിശദമായി പരിശോധിച്ചാണ് റോയിട്ടേഴ്സ് ഈ നിഗമനത്തിൽ എത്തിയത്. വാഷിങ്ടൺ ആസ്ഥാനമായുള്ള ജെയിംസ്ടൗൺ ഫൗണ്ടേഷൻ ശേഖരിച്ച നിർണ്ണായക രേഖകളാണ് ഈ അന്വേഷണത്തിന് ആധാരമായത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായും (PLA) മറ്റ് പ്രതിരോധ സ്ഥാപനങ്ങളുമായും അടുത്ത ബന്ധമുള്ള ഗവേഷകർ അമേരിക്കൻ എഐ മോഡലുകളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു.
‘മോഡൽ ഡിസ്റ്റിലേഷൻ’ എന്ന സാങ്കേതിക വിദ്യയാണ് അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ ചൈന പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ കംപ്യൂട്ടിങ് ശേഷിയുള്ള പ്രമുഖ അമേരിക്കൻ എഐ മോഡലുകളുടെ ഔട്ട്പുട്ടുകൾ ശേഖരിക്കുകയും, അത് ഉപയോഗിച്ച് പ്രാദേശികമായി വിന്യസിക്കാൻ കഴിയുന്ന ചെറിയ എഐ മോഡലുകളെ പരിശീലിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഭീമമായ കംപ്യൂട്ടിങ് പവറിന്റെയോ വൻകിട എഐ ചിപ്പുകളുടെയോ സഹായമില്ലാതെ തന്നെ മികച്ച എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഈ രീതി ചൈനയെ സഹായിക്കുന്നു.
സൈനിക ആവശ്യങ്ങൾക്കായി ഈ വിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകൾ റിപ്പോർട്ടിലുണ്ട്. ചൈനീസ് സൈന്യത്തിന്റെ യൂണിറ്റ് 96941 (മിലിറ്ററി ഇന്റലിജൻസ് ആൻഡ് സൈബർ വാർഫെയർ യൂണിറ്റ്) പുറത്തിറക്കിയ പ്രബന്ധത്തിൽ, മിലിറ്ററി സോഴ്സ് കോഡുകൾ പ്രോസസ് ചെയ്യാൻ ജിപിടി-3.5 (GPT 3.5) ഉപയോഗിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ തേർഡ് പാർട്ടി മോഡലുകൾ നേരിട്ട് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, ജിപിടി ഉപയോഗിച്ച് വിവരങ്ങൾ സംഗ്രഹിക്കുകയും അതുവഴി ചൈനീസ് സൈനിക ശൃംഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സുരക്ഷിതമായ ആഭ്യന്തര എഐ മോഡലിനെ വികസിപ്പിക്കുകയുമാണ് ഇവർ ചെയ്തത്.
യുദ്ധോപകരണങ്ങളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും കാര്യത്തിലും ചൈന ഈ കുറുക്കുവഴി പയറ്റുന്നുണ്ട്. നിരീക്ഷണ ഡ്രോണുകൾക്ക് ആവശ്യമായ ഇമേജ് പ്രൊസസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ പിഎൽഎയുടെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ആൻഡ് ടെക്നോളജി ഇത്തരം ഡിസ്റ്റിൽഡ് എഐ സംവിധാനങ്ങൾ ഉപയോഗിച്ചു. കൂടാതെ, സോഷ്യൽ മീഡിയാ നിരീക്ഷണത്തിനും ഉള്ളടക്ക നിയന്ത്രണത്തിനുമായി ആന്ത്രോപിക്കിൻ്റെ ‘ക്ലോഡ് 3 ഹൈക്കു’ (Claude 3 Haiku) മോഡൽ ഉപയോഗിച്ച് പരിശീലന ഡാറ്റ നിർമ്മിച്ചതായും നോർത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ചൈനീസ് നിയന്ത്രിത സ്ഥാപനങ്ങൾക്കൊന്നും തന്നെ തങ്ങളുടെ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് ആന്ത്രോപിക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഡിസ്റ്റിൽഡ് മോഡലുകളിൽ യഥാർത്ഥ മോഡലുകളിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ (Safety Guardrails) ഉണ്ടാകില്ലെന്നും ഇത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. അമേരിക്കൻ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിച്ചാണ് ചൈന ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് യുഎസ് ഭരണകൂടം നേരത്തെ തന്നെ ആരോപിച്ചിട്ടുള്ളതാണ്.
എങ്കിലും, തങ്ങളുടെ എഐ മുന്നേറ്റങ്ങൾ വിദേശ മോഡലുകളെ ആശ്രയിച്ചാണെന്ന വാദത്തെ ചൈനീസ് ഡെവലപ്പർമാർ ശക്തമായി എതിർക്കുന്നു. ചൈനീസ് സ്റ്റാർട്ടപ്പായ മൂൺഷോട്ട് തങ്ങളുടെ ‘കിമി കെ3’ മോഡൽ അമേരിക്കൻ സാങ്കേതികവിദ്യ ഡിസ്റ്റിൽ ചെയ്താണ് ഉണ്ടാക്കിയതെന്ന ആരോപണം നിഷേധിച്ചു. അമേരിക്ക എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും തങ്ങളുടെ മുന്നേറ്റങ്ങൾ ആഭ്യന്തര സാങ്കേതികവിദ്യയിലൂടെയാണെന്നുമാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.



