ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണം തടസ്സപ്പെടുത്താനും ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണയമെന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിൽ ഏഴ് പ്രതികളുടെ ജാമ്യ ഹർജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ നിർണായക നീക്കം.
ഇഡിയുടെ പ്രധാന വാദങ്ങൾ
ആസൂത്രിതമായ ആക്രമണം: പിണറായി വിജയൻ്റെ വീടിന് മുന്നിലുണ്ടായത് യാതൊരുവിധ പ്രകോപനവുമില്ലാതെ, സമയമെടുത്ത് ആലോചിച്ച് നടപ്പിലാക്കിയ ആക്രമണമാണ്. പരിശോധന പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റമുണ്ടായത്.
ഗൂഢാലോചന: ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമാണിതെന്നും, ഇത്തരം സംഭവങ്ങൾ ലഘുവായി കാണരുതെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.
ജയിൽ വാസം: കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്. ബാക്കി 24 പ്രതികളും കഴിഞ്ഞ 68 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഹരീഷിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേസിൻ്റെ പശ്ചാത്തലം
കഴിഞ്ഞ മെയ് 27-നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. സംഭവത്തിൽ സിപിഐഎം പ്രവർത്തകനായ നിതിൻ രാജാണ് കേസിലെ ഒന്നാം പ്രതി.
സെഷൻസ് കോടതി ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ വിവിധ കോടതികൾ പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും.



