കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിന്റെ പ്രതീകമായി മാറിയ പസഫിക് സമുദ്രത്തിലെ കാലെ ദ്വീപിന് സവിശേഷമായ അണ്ടർവാട്ടർ സ്മാരകം സ്ഥാപിച്ചു. സോളമൻ ദ്വീപസമൂഹത്തിലെ ഈ ചെറുദ്വീപ് 2016-ൽ സമുദ്രനിരപ്പ് ഉയർന്നതിനെ തുടർന്ന് പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ദ്വീപ് അപ്രത്യക്ഷമായതിന് ഒരു ദശാബ്ദം പിന്നിടുമ്പോഴാണ് അതേ സ്ഥലത്ത് പുതിയ ശിൽപം സ്ഥാപിച്ചിരിക്കുന്നത്.
‘ദി സോളമൻ സൈറൺ’ എന്ന പേരിലുള്ള ശിൽപം പ്രശസ്ത ബ്രിട്ടീഷ് സമുദ്ര കലാകാരനായ Jason deCaires Taylor ആണ് രൂപകൽപ്പന ചെയ്തത്. സോളമൻ ദ്വീപുകളിലെ കാലാവസ്ഥാ പ്രവർത്തകയായ Gladys Habu Bartlettയുടെ മുഖഭാവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്ത്രീരൂപത്തിലുള്ള ശിൽപം നിർമ്മിച്ചിരിക്കുന്നത്.
മരത്തിൽ ചാരി നിൽക്കുന്ന സ്ത്രീയുടെ രൂപത്തിലുള്ള ഈ കലാസൃഷ്ടി മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം, നഷ്ടപ്പെട്ട ഓർമ്മകൾ, പ്രതിരോധശേഷി എന്നിവയെ പ്രതിനിധീകരിക്കുന്നതായി സ്രഷ്ടാക്കൾ പറയുന്നു. pH-ന്യൂട്രൽ സിമന്റും ബയോചാർ മിശ്രിതവും ഉപയോഗിച്ചാണ് ശിൽപം നിർമ്മിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകൾ, പായലുകൾ, സ്പോഞ്ചുകൾ തുടങ്ങിയ സമുദ്രജീവികൾ വളരാൻ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
കാലക്രമേണ ശിൽപം ഒരു കൃത്രിമ പവിഴപ്പുറ്റായി മാറുകയും സമുദ്രജീവികൾക്ക് പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ശിൽപത്തിലെ മരക്കൊമ്പുകളുടെ രൂപകൽപ്പന കടൽപ്പക്ഷികൾക്ക് വിശ്രമ കേന്ദ്രമായും ഉപയോഗപ്പെടും.
ഒരുകാലത്ത് ഏകദേശം 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മനോഹരമായ കടൽത്തീരവും വനപ്രദേശവുമായിരുന്ന കാലെ ദ്വീപ്, ഇസബെൽ പ്രവിശ്യയിലെ തദ്ദേശവാസികൾക്ക് സാംസ്കാരികമായും പ്രധാനപ്പെട്ട പ്രദേശമായിരുന്നു. എന്നാൽ സമുദ്രനിരപ്പ് ഉയർന്നതോടെ ദ്വീപ് പൂർണമായും അപ്രത്യക്ഷമായി.
സോളമൻ ദ്വീപുകളിൽ 2008 മുതൽ ഏകദേശം 26,000 പേർ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി കുടിയൊഴിയേണ്ടിവന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2006, 2016, 2026 വർഷങ്ങളിലെ ജലനിരപ്പുകളും 2036, 2046 വർഷങ്ങളിലെ പ്രവചനങ്ങളും ശിൽപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെക്കുറിച്ചുള്ള ശക്തമായ സന്ദേശവും ഭാവിതലമുറകൾക്കുള്ള മുന്നറിയിപ്പുമായാണ് ഈ സ്മാരകത്തെ വിലയിരുത്തുന്നത്.



