ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇറാനിൽ വധശിക്ഷകൾ ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും പുതിയ കൊടുമുടിയിലെത്തി. ഏറ്റവും പുതിയ സംഭവവികാസമായി, ഇസ്രായേൽ ഇന്റലിജൻസിന് സെൻസിറ്റീവ് വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ച് ഇറാൻ തിങ്കളാഴ്ച രണ്ട് പൗരന്മാരെ കൂടി തൂക്കിലേറ്റി. ഒമിദ് ബെഹ്സാദ്, പൗറിയ സഫ്വത്ത് എന്നിവരാണ് വധശിക്ഷയ്ക്ക് ഇരയായത്.
സൈനിക-സുരക്ഷാ സംവിധാനങ്ങളുടെ കോർഡിനേറ്റുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയ നിർണായക വിവരങ്ങൾ ഇസ്രായേലിന് ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ഇറാൻ ഇതിനകം തന്നെ കടുത്ത ആഭ്യന്തര-അന്താരാഷ്ട്ര വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഈ നടപടി.
നാല് മാസത്തിനുള്ളിൽ 50 പേരെ തൂക്കിലേറ്റി
ഇറാനിലെ മനുഷ്യാവകാശ സാഹചര്യങ്ങളും നീതിന്യായ പ്രക്രിയകളും നിലവിൽ രൂക്ഷമായ അന്താരാഷ്ട്ര പരിശോധനയിലാണ്.
ജൂലൈ 24-ന് പുറത്തിറങ്ങിയ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പ്രകാരം, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അവ്യക്തമായ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ നാല് മാസത്തിനിടെ ഇറാൻ കുറഞ്ഞത് 50 പേരെയെങ്കിലും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ പലരും 18-ഉം 19-ഉം വയസ്സ് പ്രായമുള്ള ചെറുപ്പക്കാർ ആണെന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
തടവുകാരെ ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങൾ ടെഹ്‌റാൻ നിരന്തരം നിഷേധിക്കുന്നുണ്ടെങ്കിലും ജനീവയിലെ ഇറാന്റെ ദൗത്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാനുമായുള്ള നിലവിലുള്ള സംഘർഷങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന പ്രസ്താവനയുമായി രംഗത്തെത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഉടൻ ഒരു നിഗമനത്തിലെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലായിരിക്കണം ആദ്യ ശ്രദ്ധ എന്ന് ട്രംപ് നിർദ്ദേശിച്ചു. ചൊവ്വാഴ്ചയോടെ ഇത് തുറക്കണമെന്നും, അത് കരാറിന്റെ ആദ്യ ഘട്ടമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാAക്കി.
രണ്ടാം ഘട്ടത്തിൽ ആണവ പ്രശ്നം ചർച്ച ചെയ്യും. ഇറാനെ എന്ത് വിലകൊടുത്തും ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും, നല്ലൊരു കരാറിൽ ഒപ്പിടാനുള്ള ഇറാന്റെ അവസാന അവസരമാണിതെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയങ്ങളെയും ട്രംപ് കനത്ത ഭാഷയിൽ വിമർശിച്ചു. ചർച്ചകൾക്ക് താൽപ്പര്യം പ്രകടിപ്പിക്കുന്ന ഇറാൻ, വാർത്ത പുറത്തുവരുമ്പോൾ അത് പരസ്യമായി നിഷേധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിൽ യുഎസ് പൂർണ്ണ നിയന്ത്രണം നിലനിർത്തുമെന്നും ട്രംപ് ആവർത്തിച്ചു.
ഇറാന്റെ ശക്തമായ പ്രത്യാക്രമണവും നിലപാടും
ട്രംപിന്റെ മുന്നറിയിപ്പുകൾക്ക് മറുപടിയുമായി ഇറാനും കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സെയ്ദ് മൊജ്തബ ഖമേനിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് മൊഹ്‌സെൻ റെസായി, യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകളെ തള്ളിക്കളഞ്ഞു.
ഇറാൻ സ്വന്തം പാത നിശ്ചയിച്ചിട്ടുണ്ടെന്നും മറ്റ് കടൽ പാതകളിലൂടെ കപ്പലുകൾ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നും റെസായി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ യുഎസ് ലംഘിച്ചതായും, അനധികൃത പാതയിലൂടെ യുഎസ് യുദ്ധക്കപ്പലുകൾ അയച്ചാൽ ഇറാന്റെ മിസൈലുകൾ അവരെ ലക്ഷ്യമിടാൻ തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



