ജാർഖണ്ഡിലെ വിദ്യാർത്ഥികൾക്കൊപ്പം സമരത്തിൽ ഒപ്പം ചേരുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ജനങ്ങൾക്ക് തങ്ങളിൽ വിശ്വാസം വർദ്ധിച്ചുവെന്നും, CJPയുടെ ഔദ്യോഗിക റോഡ് മാപ്പ് ഉടൻ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടന രാഷ്ട്രീയ പാർട്ടിയാകില്ലെന്നും, അത് മാധ്യമങ്ങളുടെ സംശയം മാത്രമാണെന്നും അദ്ദേഹം ആവർത്തിച്ചു. സിജെപിയുടെ പ്രതിഷേധങ്ങൾ വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന പ്രഖ്യാപനങ്ങൾ
രാഷ്ട്രീയത്തിലേക്കില്ല: സിജെപി രാഷ്ട്രീയ പാർട്ടിയാകുമെന്നത് മാധ്യമങ്ങളുടെ സംശയം മാത്രമാണ്. സംഘടന ഒരു സമ്മർദ്ദ ഗ്രൂപ്പായി തന്നെ തുടരും.
വ്യാപകമായ പ്രതിഷേധങ്ങൾ: സർക്കാരിനെതിരെയും, ജുഡീഷ്യറിക്കെതിരെയും, മാധ്യമങ്ങൾക്ക് എതിരെയും ജനങ്ങളിൽ കടുത്ത വികാരമുണ്ട്. രാഷ്ട്രീയം അത്രമേൽ മലീമസമായി മാറി.
കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനം: ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന നിലപാടാണ് ഉള്ളത്. വരും ദിവസങ്ങളിൽ ശക്തമായ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകും.
വഴികാട്ടി സോനം വാങ്ചുക്: പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് തങ്ങൾക്ക് എക്കാലത്തും മാർഗ്ഗദർശിയായി തുടരുമെന്ന് അഭിജിത്ത് വ്യക്തമാക്കി.
മറുപടിയുമായി അഭിജിത്ത് ദീപ്കെ
തൻ്റെ വിദേശത്തെ ഉന്നത പഠനത്തിനായി വീട്ടുകാർ ചെലവിട്ട പണത്തിന് സ്രോതസ്സില്ലെന്ന വിമർശനങ്ങൾക്ക് അഭിജിത്ത് ദീപ്കെ ശക്തമായ മറുപടി നൽകി. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പരസ്യപ്പെടുത്തിയാണ് അദ്ദേഹം ആരോപണങ്ങളെ നേരിട്ടത്. അഭിജിത്തിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഒരു വിവരാവകാശ പ്രവർത്തകൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.
പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തുമായുള്ള അഭിമുഖത്തിലാണ് ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് കത്തിൻ്റെ പകർപ്പ് അഭിജിത് പുറത്തുവിട്ടത്. കുടുംബത്തിൻ്റെ അനാവശ്യമായ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് പഠിച്ചതെന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും തള്ളി.
പഠനത്തിനായി എടുത്ത വായ്‌പ തിരിച്ചടക്കാനുള്ള ബാധ്യത നിലവിൽ തനിക്കുണ്ടെന്നും, ആ ലോൺ ഇതുവരെ അടച്ചുതീർത്തിട്ടില്ലെന്നും അഭിജിത് വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കെങ്കിലും ഏത് അന്വേഷണവും നടത്താമെന്നും അദ്ദേഹം വെല്ലുവിളിച്ചു.



