മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. കാവേരി നദീജല തര്‍ക്കത്തിലും മേക്കേദാട്ട് അണക്കെട്ട് നിര്‍മ്മാണത്തെ എതിര്‍ക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഹതപ്പെട്ട ജലം പൂര്‍ണ്ണമായും നേടിയെടുക്കുമെന്നും ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. എന്നാല്‍ പുതിയ ഡാം എന്ന കേരളത്തിൻ്റെ ആവശ്യത്തെ തമിഴ്‌നാട് തുടക്കം മുതല്‍ എതിര്‍ത്തു പോരുന്നുണ്ട്. തമിഴ്‌നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലും പുതിയ ഡാം അനുവദിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. സുരക്ഷാ സമിതിയിലെ കേരള പ്രതിനിധി വിവാദം ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരളത്തിൻ്റെ പ്രതിനിധിയെ മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായത്.
ആദ്യം ഒഴിവാക്കിയത് ടി.കെ ശിവരാജനെ: ഈ വര്‍ഷം ജനുവരിയില്‍ രൂപീകരിച്ച പരിശോധനാ സമിതിയില്‍ കേരളം നിര്‍ദേശിച്ച വിദഗ്ധനായ ടി.കെ ശിവരാജനെ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി ഒഴിവാക്കുകയായിരുന്നു.
പകരം നിയമിച്ചത് ഉത്തർപ്രദേശ് സ്വദേശിയെ: അദ്ദേഹത്തിന് പകരം യു.പി സ്വദേശിയായ എം.എല്‍ ശര്‍മയെ സമിതിയിലേക്ക് നിയമിച്ചതാണ് കേരളത്തില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായത്.
ഒടുവില്‍ തിരുത്തല്‍: വിമര്‍ശനം ശക്തമായതോടെ കേരളത്തിൻ്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായി. തുടര്‍ന്ന് കേരളത്തിൻ്റെ ശുപാര്‍ശപ്രകാരം അശുതോഷ് ഡാഷിനെ സമിതിയിലേക്ക് നിയമിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച സമഗ്ര സുരക്ഷാ പരിശോധന സമിതിയുടെ ചെയര്‍മാന്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്.പി.സി) മുന്‍ സിഎംഡി ബാല്‍രാജ് ജോഷിയാണ്.



