സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും മാതൃകമ്പനിയായ മെറ്റയ്ക്ക് കനത്ത തിരിച്ചടി. കുട്ടികൾക്കും യുവാക്കൾക്കും പ്ലാറ്റ്‌ഫോമുകൾ ഗുരുതരമായ ദോഷം വരുത്തുന്നുവെന്ന കേസിൽ മെറ്റ 567 മില്യൺ യുഎസ് ഡോളർ (ഏകദേശം 5404 കോടി ഇന്ത്യൻ രൂപ) നഷ്‌ടപരിഹാരം നൽകണമെന്ന് ന്യൂ മെക്‌സിക്കോ കോടതി ഉത്തരവിട്ടു. ഈ വർഷം മാർച്ചിൽ പരാജയപ്പെട്ട ഒരു പ്രധാന വിചാരണയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഈ സുപ്രധാന വിധി.
ചികിത്സയ്ക്കായി മാത്രം: 420 മില്യൺ യുഎസ് ഡോളർ (ഏകദേശം 4003 കോടി രൂപ) യുവാക്കളുടെ ചികിത്സയ്ക്കായി അനുവദിച്ചു.
പ്രധാന ആരോപണങ്ങൾ: കുട്ടികളുടെ മാനസികാരോഗ്യത്തെ മനഃപൂർവ്വം തകർത്തതും, പ്ലാറ്റ്‌ഫോമിലെ ലൈംഗിക ചൂഷണ വിവരങ്ങൾ മറച്ചുവെച്ചതും.
തുകയുടെ വിനിയോഗം ഇങ്ങനെ
വ്യാഴാഴ്‌ച രാത്രി വൈകി കേസിൽ വിധി പ്രസ്‌താവിച്ച ജഡ്‌ജി ബ്രയാൻ ബിഡ്ചെഡ്, തുകയുടെ വിനിയോഗം സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകി.
420 മില്യൺ ഡോളർ യുവാക്കളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി നേരിട്ട് ഉപയോഗിക്കും. ബാക്കി തുക അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബോധവൽക്കരണ പദ്ധതികൾ, സ്ക്രീനിംഗ് സേവനങ്ങൾ, കുട്ടികളെ ഓൺലൈൻ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന മറ്റ് മുൻകരുതലുകൾ എന്നിവക്കായി ചെലവഴിക്കും.
ഗുരുതര ആരോപണങ്ങളും മറച്ചുവെക്കലും
വിചാരണയുടെ ആദ്യ ഘട്ടത്തിൽ തന്നെ കമ്പനിക്കെതിരെ 375 മില്യൺ യുഎസ് ഡോളർ സിവിൽ പിഴ ചുമത്താൻ ജൂറി ഉത്തരവിട്ടിരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെ കമ്പനി മനഃപൂർവ്വം ദോഷകരമായി ബാധിച്ചുവെന്നും, പ്ലാറ്റ്‌ഫോമിൽ കുട്ടികൾക്കെതിരായ ലൈംഗിക ദുരുപയോഗ വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചുവെന്നും കോടതി കണ്ടെത്തി. ആസക്തി ഉളവാക്കുന്ന സവിശേഷതകൾ നിയന്ത്രിക്കുക, പ്രായപരിധി പരിശോധന കർശനമാക്കുക തുടങ്ങിയ മാറ്റങ്ങൾ വരുത്താനും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രായപരിധിയും സ്വകാര്യതാ നിയമങ്ങളും
വാദത്തിനിടെ പ്രായം പരിശോധിക്കുന്നതിലെ സങ്കീർണതകളെ കുറിച്ചും കോടതി നിരീക്ഷിച്ചു. 13 വയസിന് താഴെയുള്ള കുട്ടികളുടെ ഡാറ്റ ശേഖരിക്കുന്നതിൽ നിന്ന് ഫെഡറൽ സ്വകാര്യതാ നിയമങ്ങൾ മെറ്റയെ വിലക്കുന്നുണ്ട്. പ്രായ പരിശോധനക്ക് മാത്രമായി കുട്ടികളുടെ സ്വകാര്യ ഡാറ്റ ശേഖരിക്കാൻ കമ്പനിയോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മറ്റ് കമ്പനികളെ ഒഴിവാക്കി മെറ്റയോട് മാത്രം കർശന നിബന്ധനകൾ ആവശ്യപ്പെടുന്നത് അന്യായമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.


